പെട്രോള്‍ പമ്പുടമകള്‍ക്ക് ദീപാവലി സമ്മാനം: വില്‍പ്പന കമീഷന്‍ വര്‍ധിപ്പിച്ച് പൊതു മേഖലാ പെട്രോളിയം കമ്പനികള്‍

പെട്രോള്‍ പമ്പുടമകള്‍ക്ക് ദീപാവലി സമ്മാനവുമായി പെട്രോളിയം കമ്പനികള്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പന കമീഷന്‍ വര്‍ധിപ്പിച്ചു നൽകാൻ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. പുതിയ നിരക്കുകള്‍ അനുസരിച്ച്, പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയും കൂട്ടി നല്‍കും. എട്ടുവര്‍ഷത്തിനുശേഷമാണ് കമീഷൻ വർദ്ധിപ്പിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ അന്തര്‍സംസ്ഥാന ചരക്ക് നീക്കവുമായി ബന്ധപ്പെട്ട നിരക്കുകള്‍ ഏകീകരിക്കാനും കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ ഒഡീഷ, ഛത്തീസ് ഗഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കും. നിലവില്‍ ഒരു കിലോ ലിറ്റര്‍ (1000 ലിറ്റര്‍) പെട്രോളിന് ഡീലര്‍മാര്‍ക്ക് 1,868.14 രൂപ കമീഷനും ബില്‍ തുകയ്ക്ക് 0.875 ശതമാനവും നല്‍കുന്നു. ഡീസലിന് 1,389.35 രൂപയും ബില്‍ തുകയ്ക്ക് 0.28 ശതമാനവുമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചതാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പമ്പുടമകള്‍ക്കുള്ള കമീഷന്‍ വര്‍ധന വിലയില്‍ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ചരക്ക് നിരക്കുകള്‍ ഏകീകരിക്കുന്നതിലൂടെ ചില സംസ്ഥാനങ്ങളില്‍ ഇന്ധന വിലയില്‍ കുറവുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.