അസംസ്‌കൃത എണ്ണയുടെ വില കുറയുന്നു: പെട്രോള്‍-ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറയാൻ സാധ്യത

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്നതിനെ തുടർന്ന് പെട്രോൾ, ഡീസൽ വിലയും കുറയാനുള്ള സാധ്യതകളാണ് ഇപ്പോൾ ഉയരുന്നത്. ആഗോള സാമ്പത്തിക വളർച്ച കുറഞ്ഞുവരുന്നത്, അതിനാൽ ഇന്ധനത്തിനുള്ള ആവശ്യം കുറയുമെന്ന പ്രതീക്ഷ എന്നിവയാണ് ക്രൂഡ് ഓയിൽ വിലയിൽ പ്രതിഫലിച്ചിരിക്കുന്നത്.2021-നുശേഷം ആദ്യമായി ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിന് താഴെ എത്തിയിരിക്കുകയാണ്. ഇതോടെ, പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ലാഭം വർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ, പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് രണ്ട് രൂപ വരെ കുറവുവരുത്താൻ സർക്കാർ നിർദേശം നൽകിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL) തുടങ്ങിയ ഓയിൽ കമ്പനികൾക്ക് ഈ നിർദേശം ലഭിച്ചതായി അറിയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മാർച്ച് 14-ന്, പെട്രോൾ, ഡീസൽ വിലയിൽ മുമ്പ് രണ്ട് രൂപ കുറവ് വരുത്തിയിരുന്നു.ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില 100 രൂപയ്ക്ക് മുകളിലും, ഡീസലിന്റെ വില 90 രൂപയ്ക്കും മുകളിലുമാണ്. ഗതാഗതം, പാചകം തുടങ്ങിയ അവശ്യ മേഖലകളിൽ ഇന്ധനത്തിന്റെ വില ഉയർന്നാൽ, വിലക്കയറ്റം അനുഭവപ്പെടും. ഇന്ധന വിലയിൽ രണ്ട് രൂപ കുറവുണ്ടാക്കുന്നത്, പണപ്പെരുപ്പ നിരക്കിൽ ഗണ്യമായ ഇടിവുണ്ടാക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നിർദേശം നൽകിയത്.