കൊളംബോ തുറമുഖം: യുഎസ് ഏജന്‍സിയുടെ വായ്പ ഒഴിവാക്കി അദാനി ഗ്രൂപ്പ്

അമേരിക്കന്‍ ഏജന്‍സിയുമായുള്ള വായ്പാ ഇടപാടില്‍നിന്ന് പിന്‍മാറി അദാനി ഗ്രൂപ്പ്. കൊളംബോയിലെ തുറമുഖ നിര്‍മാണത്തിന് വേണ്ടിയുള്ള ഇത് അമേരിക്കയും ഇന്ത്യയും ചേർന്ന് ഒരു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്ന പദ്ധതിയായിരുന്നു. ചൈനയുടെ ശക്തി ചെറുക്കാനാണ് ഈ കരാറിന് തുടക്കം വെച്ചത്.
യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനുമായി നടന്ന 553 മില്യണ്‍ ഡോളറിന്റെ വായ്പാ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി അദാനി ഗ്രൂപ്പിന്റെ ഫയലിംഗില്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ മാസം കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ, വായ്പാ കരാറില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ജാഗ്രത തുടരുകയാണെന്നും യുഎസ് ഏജന്‍സി അറിയിച്ചിരുന്നു.
അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് കൊളംബോയില്‍ തുറമുഖ നിര്‍മാണം ആരംഭിച്ചതായി അറിയിച്ചു. ചൈനയ്ക്ക് പകരമായ മാര്‍ഗമായി വികസനാത്മക രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന യുഎസിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ കരാര്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചത്.
2024 ഡിസംബറോടെ ഇത് പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.അന്താരാഷ്ട്ര ഷിപ്പിംഗ് പാതകളോടടുത്ത് സ്ഥിതിചെയ്യുന്ന കൊളംബോ തുറമുഖം ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്.കഴിഞ്ഞ മാസം യുഎസിലെ കോടതിയില്‍ ഉയര്‍ന്ന കൈക്കൂലി ആരോപണങ്ങള്‍ അദാനിക്ക് വലിയ തിരിച്ചടിയാവുകയും, ചില രാജ്യങ്ങള്‍ വിവിധ പദ്ധതികളില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു.