കാപ്പി കുടിക്കാന്‍ ചെലവേറും; ഒരു വര്‍ഷത്തിനിടയില്‍ കൂടിയത് 400 രൂപയിലധികം

കോട്ടയം: വീണ്ടും കുതിച്ച് കാപ്പിപ്പൊടി വില. ഇപ്പോൾ ഒരു കിലോ കാപ്പിപ്പൊടിക്ക് 880 രൂപയാണ്. കാപ്പിക്കുരുവിന്റെയും പരിപ്പിന്റെയും വില ഉയർന്നതും ആഭ്യന്തര ഉത്പാദനം ഇടിഞ്ഞതുമാണ് വില ഉയരാന്‍ കാരണമായത്. മൂന്നു മാസത്തിനിടയില്‍ 150 രൂപയിലേറെയാണ് കൂടിയിരിക്കുന്നത്. നവംബറില്‍ വില 700 കടന്നിരുന്നു.ഒരു കിലോ കാപ്പിപ്പൊടിക്ക് കഴിഞ്ഞ വര്‍ഷം ആദ്യം 450 രൂപയായിരുന്നു വില. പിന്നെ ആറുമാസംകൊണ്ട് 600 രൂപയിലെത്തിയിരുന്നു.
കമ്പോളവിലയ്ക്കു മുകളില്‍ കൊടുത്താല്‍ പോലും കാപ്പിക്കുരു ലഭിക്കുന്നില്ലെന്ന് പ്രമുഖ കാപ്പിപ്പൊടി കമ്പനികള്‍ പറയുന്നു. പരിപ്പിന് 450 രൂപയും കാപ്പിക്കുരുവിന് 265 രൂപയുമാണ് കമ്പോളവില. എന്നാല്‍, ഇടനിലക്കാരില്‍ നിന്നു നേരിട്ട് ചരക്ക് വാങ്ങുമ്പോള്‍ കുരുവിന് 280 രൂപയും പരിപ്പിന് 480-485 രൂപയും നല്‍കണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇടനിലക്കാരുടെ കമ്മിഷന്‍ തുകയും ഇതോടൊപ്പം വര്‍ദ്ധിച്ചിട്ടുണ്ട്.മധ്യകേരളത്തിലെ വ്യാപാരികള്‍ പ്രധാനമായും ഹൈറേഞ്ച്, കൂര്‍ഗ്, വയനാട് എന്നിവിടങ്ങളില്‍ നിന്നാണ് കാപ്പിക്കുരു ശേഖരിക്കുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാപ്പിക്കുരു ഉത്പാദനത്തിലുണ്ടായ ഇടിവും ഇടനിലക്കാര്‍ വില കൂട്ടിയതുമാണ് പൊടിയുടെ വില ഉയരാനുള്ള കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.പ്രമുഖ കമ്പനികളുടെ കാപ്പിപ്പൊടികള്‍ക്ക് 100 ഗ്രാമിന് 90 രൂപയ്ക്കു മുകളിലാണ് വില. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും കൂടാനാണ് സാധ്യത. അതെസമയം മില്ലുകളില്‍ പൊടിച്ചു നല്‍കുന്ന കാപ്പിപ്പൊടിക്ക് 250 ഗ്രാമിന് 220 രൂപയാണ് വില.