₹22,000 കോടിയുടെ 65 കപ്പൽ ഓർഡറുകൾ കൈവരിച്ചു, ഹരിത കപ്പലുകളുടെ നിർമ്മാണത്തിനൊരുങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡ്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എല്‍) പരിസ്ഥിതി സൗഹൃദ കപ്പലുകൾ നിർമ്മിക്കാനൊരുങ്ങുകയാണ്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികൾക്കിടയിൽ, മലിനീകരണം കുറയ്ക്കുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കപ്പലുകളാണ് സി.എസ്.എല്‍ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ മെഥനോൾ, വൈദ്യുതി, ഗ്രീൻ ഹൈഡ്രജൻ, ഹൈബ്രിഡ് ബാറ്ററികൾ എന്നിവ ഉപയോഗിക്കും. ചെയർമാൻ മധു എസ്. നായർ ‘മിന്റി’നോട് പറഞ്ഞത് പ്രകാരം ജർമ്മനി, നോർവേ, സൈപ്രസ്, നെതർലൻഡ്‌സ് ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾക്കായി 14 നാവിക കപ്പലുകളും 22 തീരദേശ കപ്പലുകളും നിർമിക്കുന്നുണ്ട്. കൂടാതെ, ഇന്ത്യൻ നാവികസേനയ്ക്കായും കപ്പലുകൾ നിര്‍മ്മിക്കുന്നുണ്ട്. സി.എസ്.എല്ലിന് നിലവിൽ 22,000 കോടിയുടെ 65 കപ്പലുകളുടെ ഓർഡറുകളാണ് ലഭ്യമായിരിക്കുന്നത്, ഇത് അവരുടെ എക്കാലത്തെയും ഏറ്റവും വലിയ ബുക്കിംഗാണ്.’മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ പദ്ധതിയുടെ ഭാഗമായി, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെറിയ കപ്പലുകൾക്ക് ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യയിൽ നിർമിച്ച ഫെറി, വാരണാസിയിലെ ഉൾനാടൻ ജലപാതങ്ങളിൽ പരീക്ഷിക്കുന്നതിന് തയ്യാറാവുകയാണ്. ഭാവിയിൽ ഈ ഹരിത കപ്പലുകളുടെ വാണിജ്യ ഉൽപ്പാദനം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.3,000 കോടി രൂപയുടെ നിക്ഷേപത്തോടെ, സി.എസ്.എല്‍ കൊച്ചിയിലെ പ്രധാന കപ്പൽ നിർമാണ കേന്ദ്രം കൂടുതൽ വികസിപ്പിച്ചിരിക്കുന്നു. 310 മീറ്റർ നീളമുള്ള പുതിയ ഡ്രൈ ഡോക്കിന്റെയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പൽ നന്നാക്കൽ സൗകര്യത്തിന്റെയും നിർമാണം പൂർത്തിയാക്കാൻ ഈ നിക്ഷേപം ഉപയോഗിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രെഡ്ജർ, ഡി.സി.ഐ ഡ്രെഡ്ജ് ഗോദാവരിയുടെ കീൽ, കഴിഞ്ഞ മാസമാണ് സിഎസ്എല്‍ സ്ഥാപിച്ചത്. 12,000 ക്യുബിക് മീറ്റർ ഹോപ്പർ ശേഷിയുള്ള ഈ ഡ്രെഡ്ജർ ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കായാണ് നിർമ്മിക്കുന്നത്.