വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,142.17 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. തൊട്ടുമുന്‍ വര്‍ഷം 1,014 കോടിയും. 12.62 ശതമാനമാണ് വര്‍ധന. യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്‌മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്‌റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് വരുമാന വർദ്ധനവിന് കാരണം.മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവും ലഭിച്ചു.
489.84 കോടി രൂപയാണ് ഇക്കുറി ലാഭം. 2023-24 കാലയളവില്‍ ലഭിച്ച 412.57 കോടി രൂപയുടെ ലാഭക്കണക്കാണ് തിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 76,068 വിമാനങ്ങള്‍ കൊച്ചിയിലെത്തിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. 31,820 അന്താരാഷ്ട്ര വിമാനങ്ങളും 44,248 ആഭ്യന്തര വിമാനങ്ങളും ഉള്‍പ്പെടെയാണിത്. യാത്രക്കാരുടെ എണ്ണത്തിലും ഈ കാലയളവില്‍ വര്‍ധനയുണ്ടായി. 1,11,95,965 യാത്രക്കാരാണ് ഇക്കാലയളവില്‍ കൊച്ചിയിലെത്തിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 7.28 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.
