സിയാല്‍ നടപ്പിലാക്കുന്നത് 1,400 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍
കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനിയായ സിയാല്‍ നടപ്പിലാക്കുന്നത് 1,400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സിയാല്‍ ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
1,142 കോടി രൂപയാണ് 2024 -2025 സാമ്പത്തിക വര്‍ഷം സിയാലിന്റെ മൊത്ത വരുമാനം. ലാഭം 489.84 കോടി. നിക്ഷേപകര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.2024-25 സാമ്പത്തിക വര്‍ഷത്തില്‍, സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തുടര്‍ച്ചയായ മൂന്നാം സാമ്പത്തിക വര്‍ഷത്തിലും ഒരു കോടിയിലധികം യാത്രക്കാര്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയി. 76,068 സര്‍വീസുകളാണ് ഈ കാലയളവില്‍ സിയാല്‍ കൈകാര്യം ചെയ്തത് മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മറ്റ് സിയാല്‍ ഡയറക്ടര്‍മാര്‍, മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് തുടങ്ങിയവർ പങ്കെടുത്തു.
