ചൈന ഓപ്പൺ എഐയെ വെല്ലാൻ രംഗത്തെത്തുന്നു: ‘ഡീപ്‌സീക്ക്’ അവതരിപ്പിച്ചു

തിരുവനന്തപുരം: ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിക്ക് കടുത്ത എതിരാളിയായി ചൈന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ പുറത്തിറക്കി. ചെലവ് കുറഞ്ഞ, ഓപ്പൺ-സോഴ്‌സ് അടിസ്ഥാനത്തിൽ വികസിപ്പിച്ച ഡീപ്‌സീക്ക് എന്ന ലാർജ്ജ് ലാംഗ്വേജ് മോഡലാണ് ചൈനീസ് സ്റ്റാർട്ടപ്പിന്റെ പുതിയ വെല്ലുവിളി. കൃത്യതയിലും പ്രകടനത്തിലും ചാറ്റ് ജിപിടിയേയും മെറ്റയുടെ എഐ മോഡലുകളേയും വെല്ലുന്ന ഡീപ്‌സീക്ക് പരീക്ഷിച്ചവരുടെ മികച്ച അഭിപ്രായം നേടിയതായാണ് റിപ്പോർട്ടുകൾ.ഡീപ്‌സീക്കിന്റെ ഓപ്പൺ-സോഴ്‌സ് രീതിയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ചൈനീസ് എഐ ലാബ് ഡിസംബറിൽ പുറത്തിറക്കിയ ഫ്രീ ലാംഗ്വേജ് മോഡൽ ഡീപ്‌സീക്ക് V3, വെറും രണ്ട് മാസത്തിനുള്ളിൽ 5.58 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിച്ചതാണെന്നാണ് ചൈനയുടെ അവകാശവാദം.
എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ സമയത്തും ചെലവിലും ഡീപ്‌സീക്കിനെ വികസിപ്പിക്കാൻ ചൈന വിജയിച്ചു. ഡീപ്‌സീക്ക് R1, ഈ വർഷ ജനുവരി 20ന് അവതരിപ്പിച്ച പുതിയ പതിപ്പാണ്. ഓപ്പൺ എഐയുടെ GPT-4, ആൻത്രോപിക്‌സ് ക്ലോഡ് സോനറ്റ് 3.5, മെറ്റ, ആലിബാബ എന്നിവയുടെ എഐ മോഡലുകളെ പിന്തള്ളിയ പ്രകടനം ഡീപ്‌സീക്ക് നടത്തിയതായി തേഡ് പാർട്ടി ബെഞ്ച്മാർക്ക് ടെസ്റ്റുകൾ സൂചിപ്പിക്കുന്നു. പ്രശ്ന പരിഹാരം, കോഡിംഗ്, ഗണിതം തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡീപ്‌സീക്ക്, ഇപ്പോൾ തന്നെ ചാറ്റ് ജിപിടിക്ക് സങ്കീർണ്ണമായ വെല്ലുവിളിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് അമേരിക്കയുടെ ആധിപത്യം ചോദ്യം ചെയ്യുകയാണ് ചൈനയുടെ ലക്ഷ്യം.
കുറഞ്ഞ നിർമ്മാണ ചെലവ്, മികച്ച പ്രകടന ഗുണം, സെമി ഓപ്പൺ-സോഴ്‌സ് രീതി തുടങ്ങിയവ ഡീപ്‌സീക്കിനെ മുഖ്യശക്തിയാക്കുന്ന ഘടകങ്ങളാണ്. അമേരിക്കൻ സർക്കാർ എഐ രംഗത്ത് വൻ നിക്ഷേപം നടത്തുമ്പോൾ, ചെലവ് കുറഞ്ഞ ഡീപ്‌സീക്കുമായി ചൈന മത്സരത്തിന്റെ തീവ്രത വർധിപ്പിച്ചിരിക്കുകയാണ്.