യുഎസ് ഉൽപ്പന്നങ്ങൾക്ക് 10% മുതൽ 15% വരെ തീരുവ ചുമത്താനൊരുങ്ങി ചൈന

ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ചൈനയ്ക്ക് ഇന്ന് മുതൽ 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേകിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മാർച്ച് 10 മുതൽ നിലവിൽ വരും.
അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികളായ ചിക്കൻ, പരുത്തി, ഗോതമ്പ്, ചോളം എന്നിവയുൾപ്പെടെയുള്ളവക്ക് താരിഫ് ബാധകമാകും. യുഎസിൽ നിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പന്നിയിറച്ചി, പാലുൽപ്പന്നങ്ങൾ, ബീഫ്, പഴങ്ങൾ, പച്ചക്കറികൾ, സോയാബീൻ, കടൽ വിഭവങ്ങൾ എന്നിവയുടെ താരിഫ് 10% വർദ്ധിപ്പിക്കും.
ഇന്ന് മുതൽ ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് വൻതോതിലുള്ള തീരുവകൾ യുഎസ് ഏർപ്പെടുത്തി. വ്യാപാരികളെ ഇത് ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ട്രംപ് 25% തീരുവ എല്ലാ ഇറക്കുമതികൾക്കും ചുമത്തി, അതേസമയം നിലവിലുള്ള തീരുവകൾക്ക് പുറമേ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% അധിക തീരുവ ഉയർത്തി. അമേരിക്കയുടെ വ്യാപാര ബന്ധങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് പുറത്ത് വരുന്ന വിവരം.