പുനരുപയോഗിക്കാവുന്ന കുപ്പികൾ വേണമെന്ന് കേന്ദ്ര സർക്കാർ

ഏപ്രിൽ ഒന്നാം തീയതി മുതൽ 30 ശതമാനം പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. എന്നാൽ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് വൻകിട പാനീയ കമ്പനികൾ.
കൊക്കക്കോള, പെപ്സി, എന്നിവ ഉൾപ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പോരാട്ടത്തിനെതിയിരിക്കുന്നത്. റീസൈക്കിൾ ചെയ്ത ബോട്ടിലുകളുടെ ലഭ്യതയിലുള്ള ആശങ്കയാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. വില്പന നല്ല രീതിയിൽ നടക്കുന്ന വേനൽക്കാലത്ത് ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്നാണ് കമ്പനികൾ പറയുന്നത്.
പെറ്റ് ബോട്ടിലുകൾക്ക് പകരം 30% റീസൈക്കിൾഡ് പെറ്റ് ബോട്ടിലുകൾ ഉപയോഗിക്കണം എന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇന്ത്യയുടെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങളുടെ ഭാഗമായി രണ്ടുവർഷം മുമ്പാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. പലതവണ സമയപരിധി നീട്ടിയിട്ടും കമ്പനികൾ ഈ ഉത്തരവ് പാലിക്കാൻ തയ്യാറായിരുന്നില്ല.