ഗ്രാമീണ ബാങ്കുകളുടെ ഓഹരി വില്‍ക്കാൻ നീക്കവുമായി കേന്ദ്രം

രാജ്യത്തെ ഗ്രാമീണ ബാങ്കുകള്‍ റീജനല്‍ റൂറല്‍ ബാങ്കുകളുമായി സംയോജിപ്പിച്ച് എണ്ണം ചുരുക്കിയതിന് പിന്നാലെ ഓഹരി വില്‍പന നീക്കവുമായി കേന്ദ്രം.ഓഹരി കമ്ബോളത്തില്‍ ലിസ്റ്റ് ചെയ്യാൻ വിവിധ ഗ്രാമീണ ബാങ്കുകള്‍ക്കായി കേന്ദ്ര ധനമന്ത്രാലയം മാർഗരേഖ പുറപ്പെടുവിച്ചതോടെ ഗ്രാമീണ ബാങ്കുകള്‍ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായി. കേന്ദ്ര നീക്കത്തിനെതിരെ ഓള്‍ ഇന്ത്യ റീജനല്‍ റൂറല്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രക്ഷോഭം പ്രഖ്യാപിച്ചുകഴിഞ്ഞ മാസം ഒന്നിനാണ് 43 ഗ്രാമീണ ബാങ്കുകള്‍ സംയോജിപ്പിച്ച് 28 ആക്കിയത്. ‘ഒരു സംസ്ഥാനം ഒരു റീജനല്‍ റൂറല്‍ ബാങ്ക്’ എന്ന കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായിട്ടായിരുന്നു സംയോജനം. പ്രവർത്തനച്ചെലവ് കുറക്കുന്നതിനൊപ്പം അതത് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനെന്നാണ് സംയോജനത്തിന് പറഞ്ഞ ന്യായം. ബാങ്കിങ് മേഖലയിലെ വിവിധ സംഘടനകള്‍ ഇതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സംയോജനം പ്രാബല്യത്തില്‍വന്ന് 15 ദിവസം പിന്നിട്ട മേയ് 16നാണ് കേന്ദ്ര ധനമന്ത്രാലയം ഓഹരിവില്‍പനക്ക് വഴിവെക്കുന്ന മാർഗരേഖ ഇറക്കിയത്.ഗ്രാമീണ ബാങ്കുകളുടെ ഐ.പി.ഒ ഇനിഷ്യല്‍ പബ്ലിക് ഓഫറിങ് നിർദേശം സ്വകാര്യവത്കരണത്തിനുള്ള പിൻവാതില്‍ നടപടിയാണെന്നാണ് എ.ഐ.ആർ.ആർ.ബി.ഇ.എ ആരോപിക്കുന്നത്. നടപടി നിർത്തിവെച്ച് ഗ്രാമീണ ബാങ്കുകളുടെ അപെക്സ് സംവിധാനമായി നാഷനല്‍ റൂറല്‍ ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇതുള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിച്ച് ജൂലൈ ഒമ്ബതിന് നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കാനും അടിയന്തര യോഗം തീരുമാനിച്ചു.ഗ്രാമീണ മേഖലയില്‍നിന്ന് സമാഹരിക്കുന്ന പണം ഇനി സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുമെന്നാണ് സംഘടനയുടെ ആശങ്ക. തൊഴിലുറപ്പ്, വാർധക്യകാല പെൻഷൻ തുടങ്ങിയ സർക്കാർ പദ്ധതികള്‍ നടപ്പാക്കുന്ന പ്രധാന ബാങ്കുകളാണ് ഗ്രാമീണ ബാങ്കുകള്‍.