ന്യൂഡൽഹി: പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം സേവനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന 20,000 രൂപയ്ക്ക് താഴെ വാടക ഈടാക്കുന്ന ഹോസ്റ്റലുകൾ എന്നിവയ്ക്ക് ഇനി ജിഎസ്ടി ബാധകമാവില്ല. വിദ്യാർത്ഥികൾ 90 ദിവസമെങ്കിലും ഉപയോഗിക്കുന്ന ഹോസ്റ്റലുകൾക്കാണ് നികുതിയിളവ് ബാധകം. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 53ാമത് ജിഎസ്ടികൗൺസിൽ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. സോളാർ കുക്കറുകൾക്കും പാൽ കാനുകൾക്കും 12 ശതമാനം ഏകീകൃത ജിഎസ്ടി നിരക്കാക്കും. സംസ്ഥാന സർക്കാരുകൾക്ക് 50 വർഷത്തേക്കുള്ള നികുതിരഹിത ലോണും ശുപാർശയിലുണ്ട്. റെയിൽവേ സ്റ്റേഷനുകളിnz ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാർ ഉപയോഗിക്കുന്നതിനും ജിഎസ്ടി ഈടാക്കില്ല.ജി.എസ്.ടി. കൗൺസിലിന്റെ അടുത്ത യോഗം ഓഗസ്റ്റ് പകുതിയോടെയോ അവസാനത്തോടെയോ നടക്കും. ജിഎസ്ടി കൗൺസിൽ യോഗത്തിന് മുമ്പ്, നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനകാര്യമന്ത്രിമാരുടെ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായുള്ള യോഗവും നടന്നു.യോഗത്തിൽ സിൽവർലൈൻ പദ്ധതിക്ക് എത്രയും പെട്ടെന്ന് കേന്ദ്രം എല്ലാ അനുമതികളും ലഭ്യമാക്കമെന്ന് കേരളം ആവശ്യപ്പെട്ടു. കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടുത്ത ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്ന ആവശ്യവും ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ മുന്നോട്ടുവെച്ചു