കാനഡയില്‍ കുടിയേറ്റനയം കര്‍ശനമാക്കുന്നു; തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയോ?

കുടിയേറ്റ നയം കർശനമാക്കി കാനഡ. 2025 മുതലാണ് കുടിയേറ്റത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തുക. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനാനുമതി പരിമിതപ്പെടുത്താനുള്ള സമീപകാല തീരുമാനത്തെ തുടര്‍ന്നാണിത്. പ്രഖ്യാപനം കര്‍ശനമായ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളിലേക്കുള്ള പ്രവണതയെ സൂചിപ്പിക്കുന്നു. ‘കനേഡിയന്‍സ് ഫസ്റ്റ്’ എന്ന നയത്തിലേക്കാണ് ഒട്ടാവ നീങ്ങുന്നത്. കനേഡിയന്‍ തൊഴിലാളികളെ ആദ്യം നിയമിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും’, ‘ട്രൂഡോ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഈ നീക്കം കാനഡയില്‍ സ്ഥിരതാമസമാക്കുന്ന കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് വര്‍ധിച്ചുവരുന്ന ഭവന വിലകളുടെ ആഘാതത്തെക്കുറിച്ച് ജനങ്ങളില്‍നിന്ന് ട്രൂഡോ ഭരണകൂടം സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. സമീപകാലത്ത്, കുതിച്ചുയരുന്ന പലിശനിരക്കുകളും റെക്കോര്‍ഡ് ജനസംഖ്യാ വളര്‍ച്ചയും ചേര്‍ന്ന് രാജ്യത്തുടനീളമുള്ള ഭവന പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
2025 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാനഡ വളരെയധികം കുടിയേറ്റക്കാരെ സ്വീകരിക്കുന്നു എന്നത് ജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കാം. ഈ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ 35 ശതമാനവും 2025-ല്‍ 10 ശതമാനവും വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ മുന്‍ തീരുമാനത്തെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.
2024-ല്‍ 485,000 പഠനാനുമതികള്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2026-ലും സമാനമായി. 2023-ല്‍, കാനഡ 509,390 പഠനാനുമതികള്‍ അംഗീകരിച്ചു, 2024-ലെ ആദ്യ ഏഴു മാസങ്ങളില്‍ മാത്രം 175,920 അനുവദിച്ചു. അനിയന്ത്രിതമായ കുടിയേറ്റത്തെക്കുറിച്ച് പൊതുജനങ്ങളുടെ അതൃപ്തി വര്‍ധിക്കുന്നു, ഇത് രാജ്യത്തിന്റെ ഭവന വിപണിയെയും സാമൂഹിക സേവനങ്ങളെയും തടസ്സപ്പെടുത്തുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലേവര്‍ക്കെതിരെ ട്രൂഡോ വെല്ലുവിളികള്‍ നേരിട്ടേക്കുമെന്ന് നിലവിലെ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.