ടാറ്റയുടെ സ്വത്തിൽ ഒരു പങ്ക് പ്രിയപ്പെട്ട നായ ടിറ്റോയ്ക്ക്

രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന്, അദ്ദേഹത്തിന്റെ ആസ്തികളും അവ ഏത് വിധത്തിൽ വിതരണമാകുമെന്നതിനെക്കുറിച്ചാണ് കൂടുതൽ ചർച്ച നടന്നത്. അദ്ദേഹം മരിക്കുന്നതിന് മുൻപേ തന്റെ ആസ്തികൾക്ക് കൃത്യമായ വിൽപത്രം തയ്യാറാക്കിയിരുന്നു.
ആലി ബാഗിലെ 2000 ചതുരശ്രയടി വിസ്തൃതിയുള്ള ബീച്ച് ബംഗ്ലാവ്, ജൂഹുവിലെ താര റോഡിൽ സ്ഥിതി ചെയ്യുന്ന ഇരുനില വീട്, 350 കോടി രൂപയുടെ സ്ഥിര നിക്ഷേപം, ടാറ്റ സൺസിൽ ഉള്ള 0.83 ശതമാനം ഓഹരി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സ്വത്തുക്കൾ.ടിറ്റോ എന്ന തന്റെ പ്രിയപ്പെട്ട നായയ്ക്കായി അദ്ദേഹം ഒരു ഭാഗം നീക്കി വച്ചിട്ടുണ്ട്. നായയെ സംരക്ഷിക്കാൻ രാജൻ ഷാ എന്ന വ്യക്തിക്കാണ് ചുമതല നൽകിയിരിക്കുന്നത്. നായയ്ക്ക് സ്വത്ത് നൽകുന്ന രീതി വിദേശ രാജ്യങ്ങളിൽ സാധാരണമായ ഈ രീതി ഇന്ത്യയിൽ അത്ര കാണാറില്ല.10,000 കോടിയിലധികം ആസ്തിയുള്ള രത്തൻ ടാറ്റ, സഹോദരൻ ജിമ്മി ടാറ്റ, സഹോദരിമാർ ഷിറിന്‍, ഡീന ജെജീബോയ്, കൂടാതെ വിശ്വസ്ത ജോലിക്കാരിൽ ചിലർക്കായും ആസ്തി വിഭജിച്ചു. 30 വർഷത്തിലേറെയായി അദ്ദേഹത്തിന്റെ പാചകക്കാരനായ സുബ്ബയ്യക്കും ഒരു പങ്ക് നൽകിയിട്ടുണ്ട്.
കൂടാതെ, അടുത്ത സുഹൃത്തായ ശന്തനു നായിഡുവിനും ഒരു പങ്കുണ്ട് കൂടാതെ വിദേശ പഠനത്തിനായി എടുത്ത വായ്പ തള്ളി കളയണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.രത്തൻ ടാറ്റ ജീവിച്ചിരുന്ന കൊളാബയിലെ ഹലേകായ് വീട്ടിന്റെ ഉടമസ്ഥത ടാറ്റ സൺസിന്റെ അനുബന്ധ സ്ഥാപനമായ എവാർട്ട് ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിനാണ്. ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യത്തിനനുസരിച്ച് ടാറ്റ സൺസിലെ ഓഹരികൾ, ആർടിഇഎഫ് (രത്തൻ ടാറ്റ എൻഡോവ്മെൻറ് ഫൗണ്ടേഷൻ) എന്ന ചാരിറ്റബിൾ ഫൗണ്ടേഷനിലേക്ക് കൈമാറും.
30ഓളം ആഡംബര കാറുകളുടെ ശേഖരം കൊളാബയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു. ഈ കാറുകൾ ലേലത്തിൽ വിൽക്കുകയോ, പുനെയിലെ മ്യൂസിയത്തിലേക്ക് മാറ്റുകയോ ചെയ്യും. അദ്ദേഹത്തിന്റെ പുരസ്കാരങ്ങൾ മ്യൂസിയത്തിനു സംഭാവന നൽകും.