അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ 5 വര്‍ഷത്തെ വിലക്ക്; പിഴ 25 കോടി

കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 25 കോടി രൂപ പിഴയും അടയ്ക്കണം. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ (ആർഎച്ച്എഫ്എൽ) തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്‍ക്കും എതിരെയും നടപടിയുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സിന് വിപണിയില്‍ ആറ് മാസത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും അടക്കണം. റിലയന്‍സ് ഹോം ഫിനാന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തതായി 222 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.