യുഎസിനു ശേഷം യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി അമുൽ

യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി അമുല്‍. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്‍റെ (GCMMF) മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്തയാണ് വിവരം പുറത്തുവിടുന്നത്. യുഎസിലെ അമുലിന്‍റെ പ്രവര്‍ത്തനം വലിയ വിജയമായിരുന്നുവെന്നും, ഇതിന് പിന്നാലെ ഇനി യൂറോപ്പിലേക്കും നീങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും മേത്ത കൂട്ടിച്ചേര്‍ത്തു.’അമുല്‍ മോഡല്‍: ട്രാൻസ്ഫോർമിംഗ് ലൈവ്‌സ് ഓഫ് മില്യൻ’ എന്ന വിഷയത്തില്‍ ജംഷഡ്പൂരില്‍ ഒരു സ്വകാര്യ ബിസിനസ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമാണെന്നും മേത്ത പറഞ്ഞു.’ഡയറി വെറും ബിസിനസ് മാത്രമല്ല, ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയാണ്,’ മേത്ത വ്യക്തമാക്കി. യുഎസില്‍ അമുല്‍ പുറത്തിറക്കിയ പാലിനെപ്പറ്റി അദ്ദേഹം പ്രസ്താവിച്ചപ്പോള്‍, ഇതിന്റെ വിജയത്തെ കുറിച്ചും യൂറോപ്യന്‍ വിപണിയില്‍ പ്രവേശനത്തെ കുറിച്ചും വിശദീകരിച്ചു.ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ, ഓര്‍ഗാനിക്, കെമിക്കല്‍ രഹിത ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് അമുല്‍ പ്രാധാന്യം നല്‍കുന്നു. തങ്ങളുടെ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും നിരന്തരം വികസിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഡോ. വര്‍ഗീസ് കുര്യന്‍റെ ആശയങ്ങള്‍ പ്രകാരം രൂപപ്പെട്ട ഈ ആവാസവ്യവസ്ഥയില്‍ മേത്ത അമുലിന്റെ വളര്‍ച്ചയെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചു.’ഇന്ത്യയ്ക്ക് ലോകത്തിന് നല്‍കാനുള്ള ഏറ്റവും മികച്ച സമ്മാനം സഹകരണ പ്രവര്‍ത്തനമാണ്, ഇത് ഡോ. കുര്യന്‍ ഞങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്,’ മേത്ത കൂട്ടിച്ചേര്‍ത്തു. ഡോ. കുര്യന്റെ വിശ്വാസം ഇന്ത്യയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിച്ചു.ഇന്ത്യയിലുടനീളമുള്ള 107 ഡയറി പ്ലാന്റുകള്‍ വഴിയുള്ള അമുലിന്‍റെ പ്രതിദിന പാല്‍ ശേഖരണം 310 ലക്ഷം ലിറ്ററുകളാണ്. 50ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ അമുല്‍ ഉത്പാദിപ്പിക്കുന്നു, പ്രതിവര്‍ഷം 22 ബില്യണ്‍ പായ്ക്കുകള്‍ വിറ്റഴിക്കപ്പെടുന്നു. 80,000 കോടി രൂപയുടെ വിറ്റുവരവുള്ള ബ്രാന്‍ഡ് 36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി, ഫുഡ് ബ്രാന്‍ഡ് ആണെന്നും മേത്ത പറഞ്ഞു.പാല്‍ കുറവുള്ള ഒരു രാജ്യം ഒരിക്കല്‍ സ്വയം പര്യാപ്തമാകുമെന്ന് ഡോ. കുര്യന്‍ അരനൂറ്റാണ്ട് മുമ്പ് പ്രതീക്ഷിച്ചിരുന്നുവെന്നും, ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമെന്ന നിലയില്‍ നിലകൊള്ളുകയാണെന്നും, ഡോ. കുര്യന്റെ മകള്‍ നിര്‍മ്മല കുര്യന്‍ സമ്മേളനത്തില്‍ പറഞ്ഞു.