എയര്‍ ഇന്ത്യ – വിസ്താര ലയനം; ആദ്യ വിമാനം ദോഹയിൽ നിന്ന്

എയര്‍ ഇന്ത്യയും വിസ്താരയും ലയിച്ചതിന് ശേഷമുള്ള എയര്‍ലൈനിന്റെ ആദ്യ വിമാനം തിങ്കളാഴ്ച രാത്രി ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പറന്നു. ‘AI2286’ എന്ന കോഡില്‍ പ്രവര്‍ത്തിക്കുന്ന വിമാനം പ്രാദേശിക സമയം രാത്രി 10.07 നാണ് ദോഹയില്‍ നിന്ന് പുറപ്പെട്ടത്. ലയിപ്പിച്ച സ്ഥാപനത്തിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസും ഇതുതന്നെ. ഏകദേശം മൂന്ന് മണിക്കൂര്‍ വിമാനയാത്രയാണ്.
ആഭ്യന്തര വിഭാഗത്തില്‍, ലയിപ്പിച്ച സ്ഥാപനത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചെയ്ത സര്‍വീസ് ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എ320 വിമാനത്തില്‍ നടന്നു.ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുമായി വിസ്താരയുടെ ലയനം രാജ്യത്തെ സിവില്‍ ഏവിയേഷന്‍ മേഖലയിലെ ഒരു വലിയ ഏകീകരണമായി കണക്കാക്കപ്പെടുന്നു. വിസ്താര ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായിരുന്നു. ലയനത്തോടെ, വിപുലീകരിച്ച എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരിയുണ്ടാകും.