നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ജീവിത നിലവാരത്തില്‍ പുരോഗതി പ്രതീക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി സർവേ റിപ്പോർട്ട്

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ജീവിത നിലവാരത്തില്‍ പുരോഗതി പ്രതീക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി സി-വോട്ടര്‍ ബജറ്റ് സര്‍വേ വെളിപ്പെടുത്തുന്നു. വരുമാനം കുറഞ്ഞതും ദിവസം പ്രതിദിന ചെലവുകള്‍ വര്‍ധിച്ചതുമാണ് ജനങ്ങളെ നിരാശരാക്കുന്ന പ്രധാന കാരണം. കേന്ദ്ര ബജറ്റിന് മുമ്പായി സി-വോട്ടര്‍ നടത്തിയ ഈ സര്‍വേയില്‍, 37 ശതമാനം പേര്‍ അടുത്ത വര്‍ഷം അവരുടെ ജീവിത നിലവാരം കൂടുതല്‍ താഴുമെന്നാണ് കരുതുന്നത്.
2013ന് ശേഷം ഇത്രയും കൂടുതല്‍ നിരാശാജനകമായ പ്രതികരണങ്ങള്‍ സര്‍വേയില്‍ രേഖപ്പെടുത്തുന്നത് ആദ്യമായാണ്. ഈ സര്‍വേയില്‍ 5269 പേര്‍ പങ്കെടുത്തുവെന്നും, അതില്‍ മൂന്നില്‍ രണ്ടുപേരും വിലക്കയറ്റത്തിനെതിരെയുള്ള കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം വീട്ടുചെലവുകള്‍ ഉയര്‍ത്തുകയും വാങ്ങല്‍ ശേഷി കുറയ്ക്കുകയും ചെയ്തുവെന്നാണ് മനസിലാക്കുന്നത്. പങ്കെടുത്തവരില്‍ പകുതിയിലേറെ പേര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വരുമാന വര്‍ധന ഉണ്ടായിട്ടില്ല. നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പാണ് ഈ സര്‍വേ പുറത്തുവന്നത്.