353 ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 55 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പിഴ ചുമത്തിയത് രാജ്യത്തെ 353 ധനകാര്യ സ്ഥാപനങ്ങള്‍ക്ക്.ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ആകെ 54.78 കോടി രൂപയാണ് പിഴ ചുമത്തിയത്. റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് പിഴ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.സൈബർ സുരക്ഷ, കെവൈസി, ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിങ് തുടങ്ങിയുള്ള കാര്യങ്ങളില്‍ ആർബിഐയുടെ മാർഗനിർദേശങ്ങള്‍ പാലിക്കാത്തതാണ് ആർബിഐ പിഴ ചുമത്താനുള്ള കാരണം. ബാങ്കുകള്‍, ഇതര ധനകാര്യ കമ്പനികള്‍, ആസ്തി പുനർനിർമാണ കമ്പനികള്‍ ഭവന ധനകാര്യ കമ്പനികള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്കെതിരേ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്.കണക്കുകള്‍ പ്രകാരം റിസർവ് ബാങ്ക് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത് സഹകരണ ബാങ്കുകള്‍ക്കാണ്. 264 സഹകരണ ബാങ്കുകള്‍ക്കെതിരേയാണ് കഴിഞ്ഞ വർഷം ആർബിഐ പിഴ ചുമത്തിയത്. 15.63 കോടി രൂപയാണ് സഹകരണ ബാങ്കുകള്‍ പിഴയിനത്തില്‍ കെട്ടിവെച്ചിട്ടുള്ളത്. എൻബിഎഫ്‌സികള്‍ക്കും എആർസികള്‍ക്കുമെതിരെയാണ് സെൻട്രല്‍ ബാങ്ക് നടപടി സ്വീകരിച്ചിട്ടുള്ളത്. 7.29 കോടി രൂപയാണ് ഈ സ്ഥാപനങ്ങള്‍ പിഴ നല്‍കിയത്. 13 ഭവന ധനകാര്യ കമ്ബനികള്‍ 83 ലക്ഷം രൂപ പിഴ നല്‍കേണ്ടി വന്നിട്ടുണ്ട്.ഇതൊന്നും കൂടാതെ വാണിജ്യ ബാങ്കുകളില്‍ എട്ട് പൊതുമേഖലാ ബാങ്കുകള്‍ക്ക് ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 11.11 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ നല്‍കിയത്. കൂടാതെ 15 സ്വകാര്യ ബാങ്കുകള്‍ക്ക് 14.8 കോടി രൂപ പിഴയും ആർബിഐ ചുമത്തിയിട്ടുണ്ട്. ആറ് വിദേശ ബാങ്കുകള്‍ക്കും ഈ സാമ്പത്തിക വർഷത്തില്‍ റിസർവ് ബാങ്ക് പിഴ ചുമത്തിയതായി ആർബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.