June 7, 2025

ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം വികസനത്തിൽ നിർണായക ചുവടുവെപ്പ്; പ്രോട്ടോ ടൈപ്പ് നിര്‍മിക്കാന്‍ അനുമതി

0
amca

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം യാഥാർഥ്യത്തിലേക്ക്. യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ റഡാര്‍, സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ, സ്‌റ്റെല്‍ത്ത് ഡിസൈന്‍ എന്നിവ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടില്‍ ഇന്ത്യ പൂര്‍ത്തിയാക്കിയിരുന്നു. ഇനി യുദ്ധവിമാനത്തിന്റെ എന്‍ജിന്‍ വികസനമാണ് നടത്തേണ്ടത്. ഇതിനായി വിദേശ കമ്പനികളുമായി സഹകരിച്ച് സംയുക്തമായി എന്‍ജിന്‍ വികസിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

എഎംസിഎ പ്രോജക്ട് ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനികളെയും സഹകരിപ്പിച്ചാകും മുന്നോട്ടുപോവുക. പൂര്‍ണതോതിലുള്ള പ്രോട്ടോടൈപ്പ് നിര്‍മിച്ച് പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തും. നിലവില്‍ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനം നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ കൈവശമുള്ളു. എംഎസിഎ പ്രോജക്ടിലൂടെ ഇന്ത്യ അഞ്ചാമത്തെ രാജ്യമായി മാറും.

പദ്ധതിയുടെ നേതൃത്വ ചുമതല എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സ് ( എഡിഎ)യ്ക്കാണ്. സ്വകാര്യ പ്രതിരോധകമ്പനികളെ കോര്‍ത്തിണക്കി എഡിഎ എഎംസിഎ പദ്ധതി നടപ്പിലാക്കും. എഎംസിഎ പദ്ധതിക്ക് കീഴില്‍ സുപ്രധാനമായ സാങ്കേതിക വിദ്യകളെല്ലാം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചിരുന്നു.

എഎംസിഎ ഇരട്ട എന്‍ജിന്‍ മള്‍ട്ടി റോള്‍ യുദ്ധവിമാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആയുധങ്ങള്‍ വഹിക്കാനുള്ള ഇന്റേണല്‍ വെപ്പണ്‍ ബേ, അത്യാധുനിക ഏവിയോണിക്‌സ്, കരുത്തുറ്റ പ്രകടനം ( സൂപ്പര്‍ ക്രൂയിസ്)എഎംസിഎയയുടെ സവിശേഷതകള്‍. ഇതിനൊപ്പം ലോയല്‍ വിങ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരേസമയം ആളില്ലാ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കുന്ന കമാന്‍ഡ് സെന്ററായും ഇതിന് പ്രവര്‍ത്തിക്കാനാകും.ലോയല്‍ വിങ്മാന്‍ എന്നാൽ പൈലറ്റ് ഡ്രോണുകളുടെ കൂട്ടത്തെ നിയന്ത്രിച്ച് ശത്രുക്കളെ നേരിടുന്ന പദ്ധതിയാണ് . ഇതിനായി ഡിആര്‍ഡിഒയും എഡിഎയും ചേര്‍ന്ന് കാറ്റ്‌സ് വാരിയര്‍ എന്നൊരു ഡ്രോണ്‍ വികസിപ്പിക്കുന്നുണ്ട്.

അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫയര്‍ സ്യൂട്ടാണ് എഎംസിഎയ്ക്കായി ഇന്ത്യ വികസിപ്പിച്ചത്. നിലവിലെ വേഗതയില്‍ പോയാല്‍ 2035ല്‍ ആദ്യത്തെ എഎംസിഎ വ്യോമസേനയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ ആണ് എഎംസിഎ പദ്ധതിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കിയത്. ആദ്യത്തെ യുദ്ധവിമാനം 10 വര്‍ഷത്തിനുള്ളില്‍ കൈമാറാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമിര്‍ കാമത്ത് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *