മെഗാ ഫുഡ് പാർക്ക്: ഒരു വർഷംകൊണ്ട് 1200 കോടി നിക്ഷേപം, 3500 പേര്‍ക്ക് തൊഴിൽ

ആലപ്പുഴ ജില്ലയിലെ ചേർത്തല മെഗാ ഫുഡ് പാർക്ക് പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ 1200 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്റെ കൈവശമുണ്ടായിരുന്ന 84 ഏക്കര്‍ സ്ഥലത്താണ് 3500 പേർക്ക് തൊഴിൽ നൽകിക്കൊണ്ട് മെഗാ ഫുഡ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ഭക്ഷ്യോത്പന്ന സംസ്കരണമേഖലയിലും കയറ്റുമതിരംഗത്തും കേരളത്തിന്റെ മുന്നേറ്റത്തിനു കരുത്തു പകരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
128 കോടി രൂപ ചിലവിൽ നിർമ്മിച്ച ഫുഡ് പാര്‍ക്കിനായി 72 കോടി രൂപ കേരള സര്‍ക്കാരും 50 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് നൽകിയത്. ശേഷിക്കുന്ന തുക വായ്പയിലൂടെ കണ്ടെത്തുകയായിരുന്നു. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ശുദ്ധജലം, പാർക്കിങ് സൗകര്യം, ഡിബോണിങ് സെന്റർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം പാർക്കിൽ ലഭ്യമാണ്. പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത് സമുദ്രോത്പന്ന സംസ്കരണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടം കൊയ്യാനുള്ള ചുവടുവെപ്പ് കൂടിയാകും ഈ ഫുഡ് പാർക്കെന്നും മന്ത്രി വ്യക്തമാക്കി.