എൻ പ്രൗഡ്; പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്

കണ്ണൂര്‍: കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്ന് ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കാനുള്ള ‘എന്‍ പ്രൗഡ്’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2018-ല്‍ തിരുവനന്തപുരത്ത് ‘പ്രൗഡ്’ എന്ന പേരില്‍ സമാനപദ്ധതി ആരംഭിച്ചിരുന്നു. 21 ടണ്‍ മരുന്നുകള്‍ സംഭരിച്ച് മംഗളൂരുവിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു. കോവിഡിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചു. ഈ പദ്ധതിയാണ് പുതിയരൂപത്തില്‍ വീണ്ടും ആരംഭിക്കുന്നത്.
കോഴിക്കോട് കോര്‍പ്പറേഷനിലും ഉള്ളിയേരി പഞ്ചായത്തിലുമാണ് ‘ന്യൂ പ്രൗഡ്’ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. തുടര്‍ന്ന് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും.
ഒരു വര്‍ഷം 15,000 കോടിയുടെ മരുന്ന് വില്‍പ്പന നടക്കുന്ന സംസ്ഥാനത്ത് അഞ്ചുമുതല്‍ എട്ടുശതമാനംവരെ ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നുവെന്നാണ് കണക്ക്. 750 മുതല്‍ 1000 കോടിയുടെ മരുന്നുകള്‍ ഇങ്ങനെ എവിടെയൊക്കെയോ അലക്ഷ്യമായി തള്ളുന്നു.
‘ന്യൂ പ്രൗഡ്’ പദ്ധതിയുടെ ഭാഗമായി എല്ലാവീടുകളില്‍നിന്നും ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ കൃത്യമായ ഇടവേളകളില്‍ ശേഖരിക്കും. ക്ലിനിക്കുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍നിന്നും ഒഴിവാക്കുന്ന മരുന്നുകൾ ശേഖരിക്കും. പിന്നിട് അവ ശാസ്ത്രീയമായി സംസ്‌കരിക്കും.
പുതുതലമുറ ആന്റിബയോട്ടിക്കുകളോടുപോലും പ്രതികരിക്കാത്ത അവസ്ഥവരുന്നത് വളരെ ഗൗരവത്തോടെയാണ് വൈദ്യശാസ്ത്രലോകം കാണുന്നത്. അണുക്കള്‍ മരുന്നുകളെ പ്രതിരോധിക്കുന്ന നില (ആന്റിമൈക്രോബിയല്‍ പ്രതിരോധം) ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് . മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതു പ്രധാന കാരണമാണ്.
വലിച്ചെറിയുന്ന ആന്റിബയോട്ടിക്കും മറ്റും മണ്ണിലും ജലസ്രോതസ്സുകളിലും അലിഞ്ഞുചേരും. പിന്നീട് അവ മൃഗങ്ങളിലേക്കും മീനുകളിലേക്കും മനുഷ്യരിലേക്കും എത്തിച്ചേരും. ഇത് പരിസ്ഥിതി മലിനീകരണത്തിന് പുറമേ ആന്റിമൈക്രോബയല്‍ പ്രതിരോധത്തിനും വഴിയൊരുക്കുന്നു.