സംസ്ഥാനത്ത് ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ചു; അറിയാം പുതിയ നിരക്കുകള്‍

കേരളത്തിലെ ആംബുലൻസ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. പലയിടത്തും ആംബുലൻസുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി. ആദ്യ 20 കിലോ മീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. അതെസമയം മിനിമം നിരക്ക് ഈടാക്കുമ്പോൾ ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല.ബിപിഎൽ കാർഡുടമകൾക്ക് 20 ശതമാനം കുറവ് ആംബുലൻസ് നിരക്കിൽ ലഭിക്കും. കൂടാതെ കാൻസർ രോഗികൾ, 12 വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവും ലഭിക്കും. ആംബുലൻസ് താരിഫുകൾ രോഗിയോടൊപ്പമുള്ളവർക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന ഗതാഗത അതോറിറ്റിയോ പ്രാദേശിക ഗതാഗത അതോറിറ്റികളോ നിരക്കുകൾ പ്രദർശിപ്പിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
പുതിയ നിരക്ക്
ഐസിയു, വെന്റിലേറ്റർ സൗകര്യമുള്ള ‘ഡി’ വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് 2,500 രൂപയാണ് മിനിമം നിരക്ക്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയ്റ്റിംഗ് ചാർജ്ജ് 350 രൂപയായിരിക്കും.
ഓക്സിജൻ, എസി സൗകര്യമുള്ള ‘സി’ വിഭാഗം ആംബുലൻസിന് മിനിമം ചാർജ് 1,500 രൂപ ചാർജ്ജ് ഈടാക്കാം. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 40 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 200 രൂപയുമായിരിക്കും.
‘ബി’ വിഭാഗത്തിലുള്ള നോൺ എസി ആംബുലൻസുകൾക്ക് മിനിമം നിരക്ക് 1,000 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 200 രൂപയുമായിരിക്കും.
ഓമ്നി, എസിയുള്ള ‘എ’ വിഭാഗത്തിലുള്ള ആംബുലൻസുകൾക്ക് മിനിമം നിരക്ക് 800 രൂപയാണ് ചാർജ്ജ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 200 രൂപയുമായിരിക്കും. അതെസമയം ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് മിനിമം ചാർജ് 600 രൂപയായും തീരുമാനിച്ചിട്ടുണ്ട്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഒരോ മണിക്കൂറിനും വെയിറ്റിങ് ചാർജ് 150 രൂപയുമായിരിക്കും ഈടാക്കുക.