June 8, 2025

ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രം

0
images

മുംബൈ: ചൈനയുടെ ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍. ഡീപ് സീക്ക് ഉപയോഗിക്കുന്നതിലൂടെ സൈബര്‍ ആക്രമണങ്ങള്‍ക്കും വിവരചോര്‍ച്ചയ്ക്കുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നീക്കം. വ്യക്തിഗത ഉപകരണങ്ങളില്‍ ഡീപ് സീക്ക് ഉപയോഗിക്കുന്നതുവഴി രാജ്യത്തെ പൗരന്മാര്‍ക്കുണ്ടാകാനിടയുള്ള വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ച് സെര്‍ട്ട് ഇന്‍ വിശദമായ പരിശോധന ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) മന്ത്രാലയത്തിനുകീഴില്‍ വരുന്നതാണ്.

ചാറ്റ്‌ബോട്ടില്‍ നല്‍കുന്ന പ്രോംപ്റ്റുകള്‍ക്കനുസരിച്ച് അത് ഉപയോഗിക്കുന്നവരുടെ സ്വഭാവരീതികള്‍ നിരീക്ഷിക്കുന്നതും ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതും, ബാറ്ററി ഉപയോഗം, കീ സ്‌ട്രോക്ക്, മറ്റ് ആപ്പുകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളും ചോര്‍ത്തിയെടുക്കാനുള്ള സാധ്യതകളുമാണ് സെര്‍ട്ട്-ഇന്‍ വിശകലനം ചെയ്യുന്നത്. ചാറ്റ് ജി.പി.ടി. ഉപയോഗിക്കുന്നതുപോലെ ഡീപ് സീക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് സെര്‍ട്ട് ഇന്നിന്റെ നിഗമനം. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ത്യക്കാരുടെ വിവരങ്ങളില്‍ ചൈന നേരിട്ട് ഇടപഴകുന്നതില്‍ ഇന്ത്യക്ക് താത്പര്യമില്ല. സുപ്രധാനമായ വിവരങ്ങള്‍ ചൈന ഏതുതരത്തില്‍ ശേഖരിച്ച് സൂക്ഷിക്കുന്നുവെന്നും ഉപയോഗിക്കുന്നുവെന്നുമുള്ളതാണ് ഇന്ത്യയെ സംബന്ധിച്ചുള്ള ആശങ്ക. ഡീപ് സീക്കിന്റെ സ്വകാര്യതാ നയത്തില്‍ത്തന്നെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം ഉൾപ്പെടെ വ്യക്തിവിവരങ്ങളും ചാറ്റ് ഹിസ്റ്ററി, ഉപയോഗിക്കുന്ന ഉപകരണത്തിന്റെ സാങ്കേതികവിവരങ്ങള്‍ എന്നിങ്ങനെ പല വിവരങ്ങളും നിരീക്ഷിക്കുമെന്ന് പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *