ഇലക്ട്രിക് സ്‌കൂട്ടർ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,150 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനത്തിന് നേരെ 33,150 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍. ചാര്‍ജര്‍, ബാറ്ററി എന്നിവയുടെ വില 18,150 രൂപയും കോടതിച്ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 15,000 രൂപയും പരാതിക്കാരന് 30 ദിവസത്തിനുള്ളിൽ നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കമ്മിഷന്‍ ഉത്തരവ് നല്‍കി.
എറണാകുളം മഴുവന്നൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്, പെരുമ്പാവൂരിലെ സ്ഥാപനത്തിനെതിരേ ഈ ഉത്തരവ്. 59,990 രൂപ നല്‍കി പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത് 2020 ഓഗസ്റ്റിലാണ്. ഒരു വര്‍ഷത്തെ വാറന്റിയും സ്‌കൂട്ടറിന്റെ ബാറ്ററിക്ക് നല്‍കിയിരുന്നു. എന്നാല്‍, സ്‌കൂട്ടര്‍ വാങ്ങി കുറച്ചു മാസം കഴിഞ്ഞപ്പോള്‍ തന്നെ ബാറ്ററി തകരാറിലായി.എതിര്‍കക്ഷിയെ സമീപിച്ചപ്പോള്‍ പഴയ ബാറ്ററി തന്നെ റിപ്പെയര്‍ ചെയ്ത് നല്‍കുകയാണ് ചെയ്തത്.
അതിനുശേഷവും സ്‌കൂട്ടര്‍ ഓടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി, ഇതോടെ പുതിയ ബാറ്ററി പണം നല്‍കി വാങ്ങുന്നതിന് പരാതിക്കാരന്‍ നിര്‍ബന്ധിതനായി.തുടര്‍ന്ന് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. എതിര്‍കക്ഷിയുടെ ഈ നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് പറഞ്ഞു.