സിഎംഎഫ്ആർഐ മത്സ്യമേള നാളെ ആരംഭിക്കും; കടൽവിഭവങ്ങളും ഡ്രോൺ പ്രദർശനവും പ്രധാന ആകർഷണം

എറണാകുളം: രുചിയൂറും കടൽ-കായൽ വിഭവങ്ങൾ, തദ്ദേശീയ കർഷക ഉൽപന്നങ്ങൾ, ഡയറ്റ് കൗൺസലിംഗ് തുടങ്ങിയ വൈവിധ്യങ്ങളുമായി മൂന്നുദിവസത്തെ മത്സ്യമേള ഫെബ്രുവരി 1 മുതൽ 3 വരെ എറണാകുളം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും.
സിഎംഎഫ്ആർഐയുടെ 78ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യാ പ്രദർശനം, ബയർ-സെല്ലർ സംഗമം, ഓപൺ ഹൗസ്, ശിൽപശാലകൾ, പരിശീലനം എന്നിവ ഉൾപ്പെടും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. മേളയുടെ സമയം രാവിലെ 10 മുതൽ രാത്രി 10 വരെയായിരിക്കും.
സീഫുഡ് ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് തദ്ദേശീയ രുചിക്കൂട്ടുകളായ കല്ലുമ്മക്കായ, കായൽ മുരിങ്ങ (ഓയിസ്റ്റർ), മത്സ്യ-ചെമ്മീൻ വിഭവങ്ങൾ എന്നിവയാണ്. വനിതാ കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ, സീഫുഡ് സംരംഭകർ തുടങ്ങിയവരുടെ സ്റ്റാളുകളും മേളയിൽ ഉണ്ടായിരിക്കും. കൂടാതെ, ലക്ഷദ്വീപിലെ തനതായ സമുദ്രവിഭവങ്ങളും ലഭ്യമാകും. ഔഷധഗുണമേന്മയ്‌ക്കു പേരുള്ള കായൽ മുരിങ്ങ ജീവനോടെ കഴിക്കാനുള്ള സൗകര്യവുമുണ്ട്. വനിതാ കർഷകർ കായലിൽ കൃഷിചെയ്ത് ശാസ്ത്രീയമായി ശുദ്ധീകരിച്ച മുരിങ്ങയാണ് മേളയിൽ എത്തിക്കുക.
ജീവിതശൈലീ രോഗനിർണയത്തിനുള്ള ആരോഗ്യപരിശോധനയും അതനുസരിച്ചുള്ള ഡയറ്റ് കൗൺസലിംഗും മേളയിൽ ഒരുക്കിയിരിക്കുന്നു. തദ്ദേശീയ കർഷക ഉൽപന്നങ്ങൾ നേരിട്ട് ലഭ്യമാകുന്ന ബയർ-സെല്ലർ സംഗമത്തിൽ പൊക്കാളി ഉൽപന്നങ്ങൾ, ചെറുധാന്യ-പോഷക ഉൽപന്നങ്ങൾ, നാടൻ ചക്കര, എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിവ ലഭിക്കും. കൂടാതെ, കരിമീൻ കുഞ്ഞുങ്ങൾ, അലങ്കാര മത്സ്യ കുഞ്ഞുങ്ങൾ, പച്ചക്കറി-ഔഷധ സസ്യ തൈകൾ, വിത്തുകൾ, വളങ്ങൾ തുടങ്ങിയ കർഷകർക്ക് ആവശ്യമായ ഉൽപന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും.
കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യകളിൽ ഒന്നായ ഡ്രോൺ ഉപയോഗം പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം മേളയിൽ ഒരുക്കിയിട്ടുണ്ട്. ചെറുകിട സംരംഭകർക്കായി സർക്കാർ സഹായങ്ങൾ ലഭ്യമാകുന്നതിനുള്ള പ്രത്യേക ബാങ്കിംഗ് സൗകര്യങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ സംബന്ധിച്ച വിദഗ്ധർ ക്ലാസുകൾ നയിക്കും.
ഫിഷറീസ് മേഖലയിലെ ഗവേഷണസ്ഥാപനങ്ങൾ വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനം മത്സ്യമേളയിലെ മറ്റൊരു ആകർഷണമാകും. മേളയുടെ അവസാന ദിവസം, തിങ്കളാഴ്ച, രാവിലെ 10 മുതൽ 3 വരെ ആഴക്കടലിന്റെ വിസ്മയ കാഴ്ചകൾ പൊതുജനങ്ങൾക്കായി ഓപൺ ഹൗസിന്റെ ഭാഗമായി പ്രദർശിപ്പിക്കും. മറൈൻ അക്വേറിയം, ലബോറട്ടറികൾ, സമുദ്രവിജ്ഞാനവുമായി ബന്ധപ്പെട്ട വിവിധ പ്രദർശനങ്ങൾ എന്നിവയും പൊതുജനങ്ങൾക്ക് കാണാവുന്നതായിരിക്കും.