സര്‍ക്കാരിന്റെ മൂലധന നിക്ഷേപ ലക്ഷ്യം 11ലക്ഷം കോടി; ഐസിആർഎ റിപ്പോർട്ട്

ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ മൂലധന നിക്ഷേപ ലക്ഷ്യം 11 ലക്ഷം കോടിയാണെന്ന് ഐസിആർഎയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് കഴിഞ്ഞ വർഷത്തേതിനേക്കാൾ 1.4 ലക്ഷം കോടി രൂപ കുറവാണെന്ന് വ്യക്തമാക്കപ്പെടുന്നു.
പണപ്പെരുപ്പം ഇപ്പോഴും വലിയ വെല്ലുവിളിയായി നിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഉപഭോഗം ഉയർത്തി സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക അത്യാവശ്യമാണ്. ഇതിന് ബജറ്റിൽ വ്യക്തിഗത ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്നും വായ്പയുടെ തോത് 1000 കോടി രൂപയിൽ താഴെയായി നിലനിർത്തണമെന്നും ഐസിആർഎയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ധനക്കമ്മി, അതായത് ചെലവുകളിലും വരുമാനത്തിലുമുള്ള വ്യത്യാസം, ഈ സാമ്പത്തിക വർഷം ജിഡിപിയുടെ 4.8 ശതമാനമായിരിക്കും. 2026 സാമ്പത്തിക വർഷം ഇത് 4.5 ശതമാനമായിരിക്കും എന്ന് ഐസിആർഎ പ്രവചിക്കുന്നു.
സെപ്റ്റംബർ പാദത്തിൽ ജിഡിപി വളർച്ച ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെങ്കിലും, ഇനി വീണ്ടെടുക്കലിന് സാധ്യതയുണ്ടെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 6.5 ശതമാനമാണ് ഈ വർഷത്തെ ജിഡിപി വളർച്ചാ നിരക്കായി തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദിതി നായർ വ്യക്തമാക്കിയിരിക്കുന്നു.