പുതുവത്സര വിപണിയിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന

പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ക്രിസ്മസ്-പുതുവത്സര കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ 252 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2861 പരിശോധനകൾ പൂർത്തിയാക്കി. നിയമലംഘനം കണ്ടെത്തിയ 49 സ്ഥാപനങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തി, 343 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസുകൾ നൽകി.
കൂടാതെ, 306 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 743 സർവൈലൻസ് സാമ്പിളുകളും ശേഖരിക്കപ്പെട്ടു. കേക്ക്, ബേക്കറി ഉത്പന്നങ്ങൾ, മദ്യം, ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ മുതലായവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ വിപുലമാക്കിയതായി മന്ത്രി അറിയിച്ചു. പ്രധാന മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളും മൊത്തക്കച്ചവടസ്ഥാപനങ്ങളും പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഏകോപനത്തിൽ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർ എസ്. അജി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിശോധനകൾ നടന്നത്.