ടെലികോം കമ്പനികൾ വോയിസ് കോളുകൾക്കും എസ്‌എംഎസിനും മാത്രം റീച്ചാർജ് പദ്ധതികൾ അവതരിപ്പിക്കണമെന്ന് ട്രായ് നിർദേശം

ദില്ലി: രാജ്യത്ത് ഫീച്ചർ ഫോൺ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വോയിസ് കോളുകൾക്കും എസ്‌എംഎസിനും മാത്രം ഉപയോഗിക്കാവുന്ന റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം സേവനദാതാക്കളോട് നിർദേശിച്ചു. ഇവരിൽ പലർക്കും ഇന്റർനെറ്റ് സേവനങ്ങൾ ആവശ്യമില്ലാത്തതിനാൽ വേണ്ടാത്ത സേവനങ്ങൾക്ക് പണം ചെലവഴിക്കേണ്ട അവസ്ഥയിലാണ്. 2012 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ട്രായ് പുതിയ നിർദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഈ ഭേദഗതിപ്രകാരം, വോയിസ് കോളുകളും എസ്‌എംഎസ് സേവനങ്ങളും മാത്രം ഉൾക്കൊള്ളുന്ന ഒരു പ്രത്യേക റീച്ചാർജ് വൗച്ചർ കമ്പനികൾ പുറത്തിറക്കണം. രാജ്യത്ത് ഇപ്പോഴും 15 കോടി ഉപഭോക്താക്കൾ 2ജി കണക്ഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണക്കാക്കിയാണ് ഈ തീരുമാനം. കൂടാതെ, നിലവിലുള്ള റീച്ചാർജ് വൗച്ചറുകളിൽ പരമാവധി 365 ദിവസത്തെ കാലാവധിയും നൽകാൻ ട്രായ് നിർദേശിച്ചു. പുതിയ നിർദേശങ്ങൾ പ്രായമായവർക്കും ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്തവർക്കും, ഗ്രാമപ്രദേശങ്ങളിലെ ഉപയോക്താക്കൾക്കും, ഇരട്ട സിം ഉപയോഗിക്കുന്നവർക്കും ഗുണകരമാകും. നിലവിൽ 90 ദിവസമാണ് സ്പെഷ്യൽ താരിഫ് വൗച്ചറുകൾക്കും കോംബോ വൗച്ചറുകൾക്കും ഉള്ള പരമാവധി കാലാവധി, ഇത് 365 ദിവസമാക്കി ഉയർത്താനും ട്രായ് അനുമതി നൽകി. മറ്റൊരു നിർദേശമനുസരിച്ച്, ടോപ്പപ്പ് പാക്കുകൾക്കായി 10 രൂപയുടെ ഗുണിതങ്ങൾ ചേർക്കണമെന്ന നിബന്ധന നീക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഉപയോക്താക്കൾക്ക് കൂടുതൽ ഇളവുകളും സൗകര്യങ്ങളും നൽകാനാണ് ലക്ഷ്യമിടുന്നത്.