വെളിച്ചെണ്ണ വില ഉയർന്നു; കൊപ്ര, റബർ, ഏലം, കുരുമുളക് വിപണി വില അറിയാം

സംസ്ഥാനത്ത് നാളികേര ഉൽപ്പന്നങ്ങളുടെ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ക്രിസ്മസ് ആഘോഷങ്ങൾ അടുത്തതോടെ വെളിച്ചെണ്ണക്ക് വിപണിയിൽ കൂടുതൽ ഡിമാൻഡ് ഉണ്ടാവുകയും തമിഴ്‌നാട്ടിലെ മില്ലുകൾ നിരക്ക് ഉയർത്തുകയും ചെയ്തു. കൊച്ചിയിൽ വെളിച്ചെണ്ണയുടെ വില ക്വിന്റലിന് 100 രൂപ ഉയർന്ന് 21,400 രൂപയിലെത്തി. കൊപ്രവില 14,000 രൂപയായി വർധിച്ചു. കാങ്കയം മാർക്കറ്റിൽ എണ്ണവിലയിൽ മാറ്റമുണ്ടായില്ലെങ്കിലും മില്ലുകൾ കൊപ്ര ശേഖരണം വർധിപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണമായത്. തായ്‌ലൻഡിലെ പ്രതികൂല കാലാവസ്ഥ റബർ ഉൽപ്പാദനത്തെ ഗണ്യമായി ബാധിച്ചു. ഈ മാസം പല മേഖലകളിലും റബർ ടാപ്പിംഗിന് സാധിക്കാത്ത സാഹചര്യം ഏകദേശം ഒന്നരലക്ഷം ടണ്ണിന്റെ ഉൽപ്പാദന കുറവിന് വഴിയൊരുക്കും. എന്നാൽ, ടയർ വ്യവസായത്തിലെ ഡിമാൻഡ് കുറവ് കാരണം ബാങ്കോക്കിൽ റബറിന്റെ വില 20,789 രൂപയിൽ നിന്ന് 20,438 രൂപയായി കുറഞ്ഞു. കൊച്ചിയിൽ ആർഎസ്‌എസ് നാലാം ഗ്രേഡ് റബർ 18,900 രൂപയ്ക്ക് വിൽപന നടന്നു. ഏലത്തിന് കയറ്റുമതിക്കാരിൽ നിന്ന് കൂടുതൽ ഡിമാൻഡ് ഉണ്ടാവുകയും മികച്ച ഇനങ്ങളുടെ വില ഉയരുകയും ചെയ്തു. ലേല വിപണിയിൽ 45,104 കിലോ ഏലക്കെത്തിയത് 42,854 കിലോ വിൽക്കപ്പെടുകയും മികച്ച ഇനങ്ങൾക്ക് കിലോയ്ക്ക് 3302 രൂപയും ശരാശരി ഇനങ്ങൾക്ക് 2904 രൂപയുമാണ് ലഭിച്ചത്. അതേസമയം, കുരുമുളക് വില മൂന്നാം ദിവസവും താഴ്ന്ന നിലയിലാണ്. അന്തർസംസ്ഥാന വാങ്ങൽ കുറവായതിനാൽ കൊച്ചിയിൽ അൺഗാർബില്ഡ് കുരുമുളക് ക്വിന്റലിന് 200 രൂപ കുറഞ്ഞ് 64,100 രൂപയായി.