റബർ, കൊക്കോ, കൊപ്ര വിപണിയിൽ മാറ്റങ്ങൾ; അറിയാം അങ്ങാടി വില

സംസ്ഥാനത്ത് കാലാവസ്ഥ തെളിഞ്ഞതോടെ ഭൂരിഭാഗം പ്രദേശങ്ങളിലും റബർ വെട്ട് സജീവമായി. തണുപ്പിന്റെ ശക്തി മൂലം മരങ്ങളിൽ നിന്ന് പാൽ ലഭ്യതയിൽ വര്‍ധനവ് ഉണ്ടായതോടെ ഉൽപാദക മേഖലയിലും മികച്ച പ്രതീക്ഷകള്‍ ഉയർന്നു. എന്നാല്‍, ടയർ നിർമ്മാതാക്കൾ ആർ.എസ്.എസ് നാലാം ഗ്രേഡ് ഷീറ്റിന്റെ വില 19,100 രൂപയിൽ നിന്ന് 18,900 രൂപയായി കുറച്ചത് നിരാശയുണർത്തി. ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിലെ റബർ അവധി വിലകളിൽ ഉണ്ടായ തകർച്ചയാണ് ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചത്. വർഷാന്ത്യം അടുത്തെത്തുന്നതിനാൽ അന്താരാഷ്ട്ര നിക്ഷേപ മേഖലയിൽ ഫണ്ടുകളും നിക്ഷേപകരും ബാധ്യതകൾ കുറയ്ക്കുന്നതായാണ് വിവരം. അമേരിക്കൻ ഫെഡറൽ റിസർവിന്റെ ഇന്നത്തെ യോഗത്തിൽ പലിശനിരക്കിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, ചൈനീസ് ടയർ വ്യവസായികൾ റബർ സംഭരണം കുറച്ചത് ബാങ്കോക്കിൽ ഷീറ്റ് വില 21,014 രൂപയിൽ നിന്ന് 20,789 രൂപയിലേക്ക് താഴാനിടയാക്കി. മാസാരംഭത്തിൽ ഉണ്ടായ കനത്ത മഴയെ തുടർന്നു മദ്ധ്യ കേരളത്തിലെ ചില തോട്ടങ്ങളിൽ കൊക്കോയ്ക്ക് കറുത്തപാട് വീഴുന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോതമംഗലം പ്രദേശത്താണ് പ്രധാനമായും കായകൾക്ക് കേടുപാടുകൾ ഉണ്ടായത്. ക്രിസ്മസ് കാലത്ത് ഉൽപന്നങ്ങൾ വൻതോതിൽ വിപണിയിൽ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. മദ്ധ്യ കേരളത്തിൽ കൊക്കോയുടെ കിലോ വില 730 രൂപയിലും മുരിക്കാശേരി വിപണിയിൽ 760 രൂപയിലും ഇടപാടുകൾ നടന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ വില 400 രൂപയായിരുന്നു, ഇതിൽ വലിയ വർധനവാണ് ഇത്തവണയുണ്ടായത്. കേരളത്തിലും തമിഴ്നാട്ടിലും കൊപ്രവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഓയിൽ മില്ലുകാർ എണ്ണ വില കുറച്ചെങ്കിലും ഉൽപാദകർ കുറഞ്ഞ വിലയ്ക്ക് കൊപ്ര കൈമാറാൻ തയ്യാറായില്ല. സംസ്ഥാനത്ത് ജനുവരിയിൽ നാളികേര വിളവെടുപ്പ് ആരംഭിക്കും. നിലവിൽ കൊപ്ര വില 13,900 രൂപയാണ്.