വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ “ഉദാൻ യാത്രി കഫേ”

വിമാനത്താവളങ്ങളിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വ്യോമയാന മന്ത്രാലയം “ഉദാൻ യാത്രി കഫേ” പദ്ധതി ആരംഭിക്കുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി ഈ പദ്ധതിയിലൂടെ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും. ഈ പദ്ധതി സംബന്ധിച്ച വിവരങ്ങൾ വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് പുറത്തുവിട്ടത്.
കൊൽക്കത്തയിൽ ആരംഭം
പദ്ധതിയുടെ ആദ്യ കഫേ കൊൽക്കത്ത വിമാനത്താവളത്തിലാണ് പ്രവർത്തനമാരംഭിക്കുക. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് ഉദാൻ യാത്രി കഫേയുടെ പ്രവർത്തനാനുമതി നൽകുക. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി പിന്നീട് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.
മിതമായ നിരക്കിൽ ഭക്ഷണം
ലഘുഭക്ഷണം, ചായ, കാപ്പി, വെള്ളം തുടങ്ങിയവ യാത്രക്കാർക്ക് ആഫോർഡബിൾ നിരക്കിൽ കഫേ വഴി ലഭ്യമാക്കും. ആദ്യഘട്ടത്തിൽ “ഉദാൻ” പദ്ധതിക്ക് കീഴിലുള്ള വിമാനങ്ങൾ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. വിജയകരമായാൽ മറ്റ് വിമാനത്താവളങ്ങളിലും കഫേ ആരംഭിക്കും.