കേരളം വ്യാവസായിക വളര്‍ച്ചയുടെ അതിവേഗ പാതയിൽ: വ്യവസായമന്ത്രി പി രാജീവ്

കേരളം വ്യാവസായിക വളര്‍ച്ചയുടെ അതിവേഗ പാതയിലാണെന്ന് വ്യവസായമന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര സംരംഭകരില്‍ നിന്ന് മാത്രം 44,000 കോടി രൂപ നിക്ഷേപം ആകര്‍ഷിക്കാനായതായും അദ്ദേഹം പറഞ്ഞു. കെഎസ്‌ഐഡിസി സംഘടിപ്പിച്ച സംരംഭകരുടെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
100 മുതല്‍ 500 കോടി രൂപ വരെ നിക്ഷേപിക്കുന്ന സംരംഭകരുടെ കോണ്‍ക്ലേവാണ് കെഎസ്‌ഐഡിസി സംഘടിപ്പിച്ചത്. 2024 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.2021 മുതല്‍ ഒരു കോടിയിലധികം നിക്ഷേപമുള്ള 696 സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതില്‍ 203 സംരംഭങ്ങള്‍ 100 കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ മൊത്തം നിക്ഷേപം 15,925.89 കോടിയായി കണക്കാക്കപ്പെടുന്നു.
2022-23 കാലയളവില്‍ 3,43,083 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചെന്നും 21,299 കോടി രൂപയുടെ നിക്ഷേപം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭങ്ങള്‍ ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കിയതായും 31% സംരംഭകരും വനിതകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യവസായ മേഖലയുടെ വൈവിധ്യവല്‍ക്കരണവും നിക്ഷേപത്തിനായി വിദേശ കമ്പനികളുടെ കൂടുതല്‍ വരവുമുണ്ടെന്ന് രാജീവ് വ്യക്തമാക്കി. വ്യാവസായിക സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങളിലെ സുതാര്യത ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023ലെ സംസ്ഥാന വ്യാവസായിക നയം 22 മുന്‍ഗണനാ മേഖലകളെ തിരിച്ചറിഞ്ഞതോടെ സംസ്ഥാനത്ത് നിക്ഷേപ വാതില്‍ തുറന്നിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.