June 8, 2025

സൈബർ തട്ടിപ്പുകൾ വര്‍ധിക്കുന്നു; ഇരയാകുന്നത് വീട്ടമ്മമാരും രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ളവര്‍

0
images (1) (19)

ഇന്ത്യയിൽ സൈബർ തട്ടിപ്പുകളുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024ന്റെ ആദ്യ ഒമ്പത് മാസങ്ങളിലായി 11,333 കോടി രൂപയുടെ നഷ്ടം രാജ്യത്ത് സൈബർ തട്ടിപ്പുകളിലൂടെ ഉണ്ടായിട്ടുണ്ട്. സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം മാത്രം 12 ലക്ഷം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 45 ശതമാനം കേസുകളും കംബോഡിയ, മ്യാൻമർ, ലാവോസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. 2021 മുതൽ ആകെ 30.05 ലക്ഷം പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിന്‍റെ മൊത്തം സാമ്പത്തിക നഷ്ടം 27,914 കോടി രൂപയാണ്. ഓഹരി വ്യാപാര തട്ടിപ്പുകളാണ് സാമ്പത്തിക നഷ്ടത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. 4,636 കോടി രൂപയുടെ നഷ്ടവും 2,28,094 പരാതികളുമാണ് ഓഹരി വ്യാപാര തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായത്. നിക്ഷേപ തട്ടിപ്പുകളിലൂടെ 3,216 കോടി രൂപയും, ഡിജിറ്റൽ ഇടപാടുകളിൽ 1,616 കോടി രൂപയും നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. യുപിഐ (യൂണിഫൈഡ് പേയ്മെൻറ് ഇന്റർഫേസ്) തട്ടിപ്പുകളും അതിവേഗം ഉയരുന്നുണ്ട്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 34.5 ശതമാനം വർധനയോടെ, 122 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ യുപിഐ വഴിയാണ് നടന്നത്. ഇതേ സമയത്ത് 6.32 ലക്ഷം യുപിഐ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തതായും, 485 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും ധനമന്ത്രാലയം ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു. സൈബർ തട്ടിപ്പുകൾ ബാങ്കിംഗ്, ഫിൻടെക്, ഡിജിറ്റൽ കറൻസി, എടിഎമ്മുകൾ, ഇ-വാലറ്റുകൾ എന്നിവ വഴിയാണ് വ്യാപകമായും നടന്നുവരുന്നത്. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരിൽ നിന്നു സാധാരണക്കാരുവരെ ഈ തട്ടിപ്പുകളുടെ ഇരയായിട്ടുണ്ട്. സൈബർ ക്രൈം തടയുന്നതിനായി അധികാരികൾ സജീവ നടപടികളിലാണ്. ഇതുവരെ 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും തെക്കുകിഴക്കൻ ഏഷ്യയിലെ സൈബർ കുറ്റവാളികളുമായി ബന്ധമുള്ള 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *