ഇലക്ട്രിക് വാഹന നിർമ്മാണത്തിന് പ്രോത്സാഹനവുമായി സർക്കാർ

രാജ്യത്ത് പുതിയ ഇലക്ട്രിക് വാഹന (ഇവി) പ്ലാന്റുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം കാണിക്കുന്ന വാഹന നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈവരിക്കാന്‍ പരിമിതികളില്ലെന്ന് സൂചന. കൂടാതെ, ഇലക്ട്രിക് വാഹന ഇന്‍സെന്റീവുകള്‍ കൂടി വിപുലീകരിക്കുന്നതിന് സാധ്യതകളുണ്ട്. ഇന്ത്യയുടെ ഇവി നയം ഇപ്പോഴും അന്തിമ രൂപത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ വിവിധ തലങ്ങളിൽ പുതുമകൾക്ക് ഇടയുണ്ട്. ഇന്ത്യയുടെ ഇവി നയം ആദ്യകാലത്ത് ടെസ്‌ലയെ പ്രോത്സാഹിപ്പിക്കാനായി രൂപകല്‍പ്പന ചെയ്തുവെങ്കിലും, യുഎസ് വാഹന നിര്‍മാതാവ് ആ പദ്ധതികളില്‍ നിന്ന് ഈ വര്‍ഷം പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ മറ്റ് അന്താരാഷ്ട്ര വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ടൊയോട്ട, ഹ്യുണ്ടായ് എന്നീ കമ്പനികളുടെ നിക്ഷേപങ്ങള്‍ ഇവി രംഗത്തെ പുതിയ നയങ്ങളില്‍ പ്രോത്സാഹനം നേടുമെന്ന പ്രതീക്ഷയുണ്ട്. മാര്‍ച്ചില്‍ പ്രഖ്യാപിച്ച പുതിയ നയത്തിന്റെ പ്രകാരം, 50 ശതമാനം ഘടകങ്ങള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച്, ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി നികുതി 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാം. ഇവയ്ക്ക് പ്രതിവര്‍ഷം 8,000 ഇലക്ട്രിക് കാറുകള്‍ വരെ ഉല്‍പ്പാദന പരിധിയുണ്ട്. ഇതിനൊപ്പം, നിലവിലുള്ള പെട്രോള്‍ എന്‍ജിന്‍ ഘടനയുള്ള കാറുകളുടെയും ഹൈബ്രിഡ് മോഡലുകളുടെയും ഫാക്ടറികളില്‍ ഇവി നിക്ഷേപം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചന. പക്ഷേ, ഇലക്ട്രിക് മോഡലുകള്‍ നിര്‍മിക്കുന്നതിന് പ്രത്യേക ഉല്‍പ്പാദന ലൈനുകളും പ്രാദേശിക ഉല്‍പ്പാദന മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.