June 8, 2025

ഇന്ത്യ അതിവേഗ ട്രെയിൻ നിർമാണ പ്രവർത്തനങ്ങളിൽ

0
images (1) (9)

ഇന്ത്യൻ റെയിൽവേ അതിവേഗ റെയിൽവേ വികസനത്തിലേക്ക് ഉന്മുഖമാകുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ബിഇഎംഎല്ലുമായി ചേർന്ന് മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ ഓടാനാകുന്ന ട്രെയിൻ വികസിപ്പിക്കാൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ലോക്സഭയിൽ നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് റിപ്പോർട്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പ്രോഗ്രാമിന് കീഴിൽ വന്ദേ ഭാരത് ട്രെയിൻ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. മന്ത്രി വിശദീകരിച്ചതു പ്രകാരം, ഓരോ ട്രെയിൻ കോച്ചും നിർമ്മിക്കാൻ ഏകദേശം 28 കോടി രൂപ (നികുതി ഒഴികെ) ചെലവ് വരും. അന്താരാഷ്ട്ര തലത്തിൽ മറ്റ് അതിവേഗ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെലവുകുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഈ അതിവേഗ ട്രെയിനുകൾ വികസിപ്പിക്കുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണെന്നും വൈഷ്ണവ് ചൂണ്ടിക്കാട്ടി. ”ആറോഡൈനാമിക് ഡിസൈൻ, എയർടൈറ്റ് കാർ ബോഡി, ഉയർന്ന വേഗതയ്ക്കായി അനുയോജ്യമായ പ്രൊപ്പൽഷൻ സംവിധാനം, ഭാരം കുറയ്ക്കൽ തുടങ്ങിയ സാങ്കേതിക പാരാമീറ്ററുകൾ ഈ പദ്ധതിയിൽ ഉൾക്കൊള്ളുന്നു,” അദ്ദേഹം വിശദീകരിച്ചു. മികച്ച സവിശേഷതകളും സൗകര്യങ്ങളും ഉള്ള ട്രെയിൻ സജ്ജമാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രൂപരേഖ പൂർത്തിയായതിന് ശേഷം പദ്ധതിയുടെ സമയക്രമം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതിയുടെ പുരോഗതിയും മന്ത്രി വ്യക്തമാക്കി. ജപ്പാന്റെ സാങ്കേതിക-സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ 21 കിലോമീറ്റർ നീളമുള്ള കടലിനടിയിലെ തുരങ്കത്തിന്റെ പണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കാവശ്യമായ 1,389.5 ഹെക്ടർ ഭൂമി ഏറ്റെടുത്തതായും, പിയർ നിർമ്മാണം, ഗർഡർ ലോഞ്ച് തുടങ്ങിയ ഘടകങ്ങളിൽ പ്രവർത്തനം പുരോഗമിക്കുകയാണെന്നും വൈഷ്ണവ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *