സൈബര്‍ തട്ടിപ്പില്‍ ഇന്ത്യക്ക് 11,333 കോടി രൂപ നഷ്ടം

ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകള്‍ മൂലം 2024ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടെ 11,333 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഏകദേശം 12 ലക്ഷം സൈബര്‍ തട്ടിപ്പ് പരാതികളാണ് ലഭിച്ചത്.
തട്ടിപ്പുകളില്‍ 45% പരാതികളും കംബോഡിയ, മ്യാന്‍മര്‍, ലാവോസ് എന്നീ രാജ്യങ്ങളിലൂടെയാണുണ്ടായത്. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്ത് റേഡിയോ പരിപാടിയുടെ 115-ാമത്തെ എപ്പിസോഡില്‍ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങളെ മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ ഏജന്‍സികള്‍ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ വ്യക്തികളെ അന്വേഷിക്കില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പിലൂടെ ചൂഷണം ചെയ്യപ്പെട്ട പണം ചെക്കുകള്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി, ഫിന്‍ടെക് ക്രിപ്റ്റോ, എടിഎം പിൻവലിക്കല്‍, മര്‍ച്ചന്റ് പേയ്മെന്റുകള്‍, ഇ-വാലറ്റുകള്‍ തുടങ്ങിയ വഴികളിലൂടെ കൈമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2024ല്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍ പങ്കുള്ള 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികളുമായി ബന്ധപ്പെട്ട 17,000 വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.