അജൈവ മാലിന്യം ശേഖരണത്തിനുള്ള യൂസർ ഫീ വർദ്ധിപ്പിച്ചു; തദ്ദേശ വകുപ്പിന്റെ പുതിയ മാർഗരേഖ

തദ്ദേശ വകുപ്പ് ഹരിതകർമസേനയുടെ അജൈവ മാലിന്യ ശേഖരണത്തിനായുള്ള യൂസർ ഫീ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി പുറത്തിറക്കി. മാലിന്യത്തിന്റെ അളവ്, ശേഖരണ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പരിച്ഛേദം എന്നിവയെ ആശ്രയിച്ചാണ് യൂസർ ഫീയിൽ വർദ്ധനവ് വരുത്താനുദ്ദേശിക്കുന്നത്. നിലവിൽ സ്ഥാപനങ്ങൾക്കു പ്രതിമാസം 100 രൂപയാണു ഈടാക്കുന്നത്.വീട് മലിന്യ ശേഖരണത്തിനായി പഞ്ചായത്തുകളിൽ കുറഞ്ഞത് 50 രൂപയും നഗരസഭകളിൽ 70 രൂപയും ഈടാക്കാനാകും എന്നും മാർഗരേഖയിൽ പറയുന്നു. ഈ നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനിച്ച് പ്രസിദ്ധീകരിക്കണം. കൂടാതെ, വലിയ അളവിൽ മാലിന്യമുള്ള സ്ഥാപനങ്ങളിൽ പ്രതിമാസം അഞ്ചു ചാക്കുകൾക്കു 100 രൂപ നിരക്കിലും, ഓരോ അധിക ചാക്കിനും 100 രൂപവീതം അധികമായി ഈടാക്കണം.യൂസർ ഫീ നൽകാത്ത കെട്ടിട ഉടമകളിൽ നിന്നുള്ള കുടിശിക തദ്ദേശ സ്ഥാപന സെക്രട്ടറി വസ്തു നികുതി പോലെ ഈടാക്കി, അടുത്ത മാസം ഹരിതകർമസേന കൺസോർഷ്യത്തിന്റെ അക്കൗണ്ടിലേയ്ക്ക് കൈമാറണം. യൂസർ ഫീസിനായി ഉപയോഗിക്കുന്ന രസീത് ഏകീകൃത രൂപത്തിലാകണമെന്നും, ഇത് തദ്ദേശസ്ഥാപനം അച്ചടിച്ച് ഹരിതകർമസേനാ ഭാരവാഹികൾക്ക് കൈമാറണമെന്നും മാർഗരേഖ നിർദ്ദേശിക്കുന്നു.