15000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ജീവനക്കാര്‍ക്ക് സൗജന്യ ചായയും കോഫിയും: ഇന്‍റൽ എയറിൽ

ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തി ചെലവ് ചുരുക്കലിന് ശ്രമിച്ച് 2024ല്‍ വിവാദങ്ങളിൽ നിറഞ്ഞ ഇന്‍റല്‍, തൊഴിലിടത്തിലെ തൊഴിലാളികളുടെ ഉത്സാഹം വർധിപ്പിക്കാൻ ഇക്കുറി ഓഫീസിൽ സൗജന്യ ചായയും കോഫിയും നല്‍കാനുള്ള തീരുമാനത്തിലൂടെ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ്.
സൗജന്യ ചായയും കോഫിയും വീണ്ടും തിരികെ
ലോകപ്രശസ്ത ചിപ് നിര്‍മാതാക്കളിൽ ഒന്നായ കമ്പനിയാണ് ഇന്‍റല്‍. ഇപ്പോൾ തങ്ങളുടെ ജീവനക്കാർക്ക് ഓഫീസിൽ സൗജന്യ ചായയും കോഫിയും നല്‍കുന്ന പദ്ധതിയെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടത്തുകയാണ്. ജീവനക്കാരുടെ ഉത്സാഹവും തൊഴിൽ ഉല്‍പ്പാദനക്ഷമതയും കൂട്ടുന്നതിന് സഹായകരമായ ഒരു ചെറിയ ചുവടുവെപ്പാണ് ഇതെന്നും, ചെലവില്‍ വെല്ലുവിളികൾ നേരിടുന്നിട്ടും ഇത്തരം ചെറിയ സുഖസൗകര്യങ്ങള്‍ക്ക് ജോലി സ്ഥലത്ത് വലിയ പ്രഭാവമുണ്ടാകുമെന്ന വിശ്വാസം തന്നെ ഇതിന് പിന്നിലെന്നും ഇന്‍റല്‍ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
15,000 ജീവനക്കാരെ പിരിച്ചുവിട്ടത്
ഓഫീസിൽ സൗജന്യ ചായയും കോഫിയും തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിന് വിവാദങ്ങൾ ഉയരുന്നത്, കമ്പനിയുടെ അടുത്തകാലത്ത് നടത്തിയ 15,000 ജീവനക്കാരെ പിരിച്ചുവിടലിന്റെ പശ്ചാത്തലത്തിലാണ്. ഓഗസ്റ്റ് മാസത്തിൽ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി കമ്പനി 15,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടത്തുകയും, ഇത് പിരിച്ചുവിടല്‍ നടപടികളിലൂടെയോ സ്വമേധയാ രാജിവച്ചൊഴിഞ്ഞിടലിലൂടെയോ നടപ്പിലാക്കുകയുമായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക സന്ദേശത്തിലൂടെ, ഈ ചെറിയ മാറ്റം തൊഴിലിട സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാന്‍ സഹായകമാകുമെന്നാണ് ഇന്‍റല്‍ കരുതുന്നതെന്നും, എന്നാൽ പഴവര്‍ഗങ്ങളുടെ വിതരണം തുടങ്ങിയ മറ്റു ആനുകൂല്യങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പദ്ധതികള്‍ നിലവിൽ ഇല്ലെന്നും കമ്പനി വ്യക്തമാക്കുന്നു.