വിദേശ നാണ്യ വിനിമയ നിയമ ലംഘനം: ആമസോൺ, ഫ്ലിപ്കാർട്ട് ഓഫീസുകളിൽ ഇഡി റെയ്ഡ്

വിദേശ നാണ്യ വിനിമയ നിയമ ലംഘനം ചൂണ്ടിക്കാട്ടി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാജ്യവ്യാപകമായി പരിശോധന നടത്തിയതായി റിപ്പോർട്ടുകൾ. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ ഓഫിസുകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ 19 സ്ഥലങ്ങളിലായി പരിശോധന നടന്നതായി റിപ്പോർട്ട്.2019-ൽ തന്നെ ഇ-കൊമേഴ്സ് കമ്പനികളിൽ വിദേശനാണ്യ വിനിമയ നിയമ ലംഘനം (ഫെമ) നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി രാജ്യവ്യാപക പരിശോധന നടത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഫ്ലിപ്കാർട്ട് പ്രതികരിക്കാനൊന്നും തയാറായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമസോണും ഫ്ലിപ്കാർട്ടും വഴി ബിസിനസ് നടത്തുന്ന ചില ‘ഇഷ്ടപ്പെട്ട’ വിൽപ്പനക്കാരുടെ സാമ്പത്തിക ഇടപാടുകളെകുറിച്ചാണ് റെയ്ഡ് നടന്നതെന്ന് പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു.