ഐ.റ്റി.ഡി സിമന്റേഷനിലെ 46% ഓഹരികള്‍ ഏറ്റെടുത്ത് അദാനി

എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി സിമന്റേഷനിലെ 46.64 ശതമാനം ഓഹരികൾ ദുബായ് ആസ്ഥാനമായ അദാനി ഗ്രൂപ്പിന്റെ ഘടകമായ റിന്യൂ എക്‌സിം ഡി.എം.സി.സി സ്വന്തമാക്കി. 3,204 കോടി രൂപയുടെ മുടക്കിലാണ് റിന്യൂ എക്‌സിം ഡി.എം.സി.സി ഈ ഓഹരികൾ നിലവിലെ പ്രൊമോട്ടർമാരിൽ നിന്ന് വാങ്ങിയത്, ഒരു ഓഹരിക്ക് 400 രൂപ എന്ന അടിസ്ഥാന നിരക്കിലാണ് ഇടപാട് നടന്നത്. ഇത് അദാനി ഗ്രൂപ്പിന്റെ നിർമ്മാണ രംഗത്തെ സ്വാധീനം വർധിപ്പിക്കുന്നതായി വിലയിരുത്തുന്നു.ഇടപാടിന് സർക്കാർ അംഗീകരണം ലഭിച്ചാൽ, നിലവിലെ പ്രൊമോട്ടർമാരായ തായ് ഡെവലപ്മെന്റ് പബ്ലിക് കമ്പനി സ്ഥാനം ഒഴിയുകയും റിന്യൂ എക്‌സിം ഡി.എം.സി.സി പുതിയ പ്രൊമോട്ടർമാരായി മാറുകയും ചെയ്യും. ഈ കമ്പനിയെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയാണ് നയിക്കുന്നത്. കൂടാതെ, ഐ.റ്റി.ഡി സിമന്റേഷനിൽ 26 ശതമാനം ഓഹരികൾ കൂടി വാങ്ങാനുള്ള പദ്ധതിയും അദാനി ഗ്രൂപ്പിന് ഉണ്ട്, ഇത് 571.68 രൂപ അടിസ്ഥാന വില നിശ്ചയിച്ചാണ് നടക്കുക. 532 രൂപയിൽ ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഐ.റ്റി.ഡി സിമന്റേഷൻ ഓഹരിയുടെ ക്ലോസ്. ഓപ്പൺ ഓഫർ വഴി 26 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ 2,553 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടൽ.അദാനി ഗ്രൂപ്പ് നിർമാണ മേഖലയിൽ കൂടുതൽ നിലയുറപ്പിക്കാൻ താത്പര്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന്റെ അംബുജ സിമെന്റ്സ് 8,100 കോടി രൂപയ്ക്ക് ഓറിയന്റ് സിമെന്റിനെ ഏറ്റെടുത്തിരുന്നു. 2023 ഡിസംബർ മുതൽ സങ്കി സിമെന്റ്, 2023 ഓഗസ്റ്റിൽ പെന്ന സിമെന്റ്സ് എന്നിവയും കമ്പനി ഏറ്റെടുത്തു. 2022ൽ അംബുജ സിമെന്റും എ.സി.സി.യും സ്വന്തമാക്കി സിമെന്റ് വ്യവസായത്തിലേക്ക് കടന്നാണ് ഗ്രൂപ്പ് അവരുടെ സ്ഥാനം ബലപ്പെടുത്തിയത്.തൊണ്ണൂറു വർഷമായി ഇന്ത്യയിലെ നിർമാണ മേഖലയിലെ ഒരു വലിയ സ്ഥാപനം ആയിരുന്ന ഐ.റ്റി.ഡി സിമന്റേഷൻ വിമാനത്താവളങ്ങൾ, ജലവൈദ്യുത പദ്ധതികൾ, ഹൈവേ, പാലങ്ങൾ തുടങ്ങിയ വൻ പദ്ധതികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 7,542 കോടി രൂപയുടെ വരുമാനവും 274 കോടി രൂപയുടെ ലാഭവും നേടിയിരുന്നു.