ഐപിഒയ്ക്ക് തയ്യാറെടുത്ത് ലുലു ഗ്രൂപ്പ്: 1.8 ബില്യൺ ഡോളർ സമാഹരിക്കാനുള്ള നീക്കം

യുഎഇയിലെ പ്രമുഖ റീട്ടെയില്‍ കമ്പനി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുകയാണ്. മലയാളി വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, റീട്ടെയില്‍ വിഭാഗവും അനുബന്ധ സോഴ്സിംഗ് ബിസിനസുകളും ഉള്‍പ്പെടെ കമ്പനിയുടെ 25% ഓഹരി വില്‍ക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.ഐപിഒ വഴി 1.7 ബില്യണ്‍ മുതല്‍ 1.8 ബില്യണ്‍ ഡോളര്‍ വരെ ലുലു ഗ്രൂപ്പ് സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ കമ്പനി 6.5 ബില്യണ്‍ മുതല്‍ 7 ബില്യണ്‍ ഡോളര്‍ വരെ മൂല്യം വിലയിരുത്തപ്പെടും.അബുദാബി സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ (എഡിഎക്‌സ്) ഈ ഐപിഒ നടത്തുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ആദ്യം വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഓഹരികളുടെ വില ഒക്ടോബര്‍ അവസാനം പ്രഖ്യാപിക്കാനും, ഒരു ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്ക് അനുവദിക്കാനും പദ്ധതി തയ്യാറെടുക്കുകയാണ്. നവംബര്‍ പകുതിയോടെ എഡിഎക്‌സില്‍ ഓഹരികള്‍ വ്യാപാരം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ഗള്‍ഫ് റീജിയണിലെ 2024ലെ ഏറ്റവും വലിയ ഐപിഒയായി കണക്കാക്കപ്പെടുന്നു.സൗദി എക്‌സ്‌ചേഞ്ചില്‍ ഇരട്ട ലിസ്റ്റിംഗ് സംബന്ധിച്ച ആലോചനയുണ്ടായിരുന്നെങ്കിലും, നിലവില്‍ അത് നടക്കില്ലെന്നാണ് വിവരം.ഐപിഒയ്ക്ക് വേണ്ടി കമ്പനി എംറൈറ്റ്സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവരുമായി സഹകരിക്കുന്നു. മൊയ്‌ലിസ് ആന്‍ഡ് കമ്പനി ലുലു ഗ്രൂപ്പിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളായും തുടരുന്നു.ലുലു ഗ്രൂപ്പിന് 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും അടങ്ങുന്ന ആഗോള ശൃംഖല ഉണ്ട്, കൂടാതെ അബുദാബിയിലാണ് ആസ്ഥാനം. ഷോപ്പിംഗ് മാള്‍ വികസനം, ഉല്‍പ്പന്ന നിര്‍മ്മാണം, വ്യാപാരം, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലും ഗ്രൂപ്പ് സജീവമാണ്. 26 രാജ്യങ്ങളില്‍ 70,000ത്തോളം ജീവനക്കാരാണ് കമ്പനിക്കു കീഴിലുള്ളത്.യുഎഇയിലെയും ഒമാനിലെയും പ്രീമിയം ഗ്രോസറി റീട്ടെയില്‍ ഓപ്പറേറ്റര്‍ സ്പിന്നിസിന് ശേഷമുള്ള ഏറ്റവും വലിയ റീട്ടെയില്‍ ഐപിഒയാണിത്. നിക്ഷേപകരുമായി ചർച്ച നടത്തുന്നതിനായി തിങ്കളാഴ്ച മുതല്‍ ലുലു ഗ്രൂപ്പ് നിക്ഷേപക സംഗമങ്ങള്‍ ആരംഭിക്കും.