അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500,000 നിര്‍മ്മാണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. അര്‍ദ്ധചാലകങ്ങള്‍, ഇ.വി., ബാറ്ററികള്‍, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് അവസരം.രാജ്യത്തിന് വളര്‍ച്ചാ കുതിപ്പുണ്ടെന്നും ആളോഹരി വരുമാനം ഉയരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തുടനീളം മികച്ച നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആസാമില്‍ വരാനിരിക്കുന്ന സെമികണ്ടക്ടര്‍ സൗകര്യവും മറ്റ് പുതിയ നിര്‍മ്മാണ യൂണിറ്റുകളും ചന്ദ്രശേഖരന്‍ പരാമര്‍ശിച്ചു. കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, അടിസ്ഥാന കണക്കുകൂട്ടലുകളനുസരിച്ച് ഈ ജോലികള്‍ക്ക് ഗുണിത ഫലങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 1.3 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ നിര്‍മ്മാണ മേഖലയിലെ തൊഴിലവസരങ്ങളില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി.
വികസിത രാഷ്ട്രമാകുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തില്‍ ഉല്‍പ്പാദനത്തിന്റെ നിര്‍ണായക പങ്കിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉല്‍പ്പാദനമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ, വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്നും എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.