പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്കീം; അപേക്ഷകൾ ഒന്നരലക്ഷം കടന്നു

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്കീമിന് 1.55 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പദ്ധതിയുടെ സമര്‍പ്പിത പോര്‍ട്ടല്‍ ഒക്ടോബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് രജിസ്ട്രേഷനായി സജീവമായി. പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റിന്റെ ലക്ഷ്യം 1.25 ലക്ഷം ഉദ്യോഗാര്‍ത്ഥികളായിരുന്നു.പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ഞായറാഴ്ച 1,55,109 കവിഞ്ഞു.കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ‘www.pminternship.mca.gov.in’ എന്ന പോര്‍ട്ടലിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് 21-24 വയസ്സിനിടയിലുള്ളവര്‍ക്ക് അപേക്ഷ സമർപ്പിക്കാം. ഡിസംബര്‍ രണ്ടിന് ഇന്റേണ്‍ഷിപ്പ് ആരംഭിക്കും.
പദ്ധതി പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിക്ക് 12 മാസത്തേക്ക് 5,000 രൂപ പ്രതിമാസ സാമ്പത്തിക സഹായവും 6,000 രൂപ ഒറ്റത്തവണ ഗ്രാന്റും ലഭിക്കും.എണ്ണ, വാതകം, ഊര്‍ജം, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് എന്നിവയുള്‍പ്പെടെ 24 മേഖലകളിലായി 80,000-ത്തിലധികം അവസരങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ പോര്‍ട്ടല്‍ ചേര്‍ത്തതായി മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു.”ആധാര്‍ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷനും ബയോ-ഡാറ്റ ജനറേഷന് പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് മേഖലകളിലുടനീളം ഇന്റേണ്ഷിപ്പുകളിലേക്ക് കാര്യക്ഷമമായ പ്രവേശനം പോര്‍ട്ടല്‍ ഉറപ്പാക്കുന്നു,” മന്ത്രാലയം പറഞ്ഞു.
പദ്ധതിയുടെ പൈലറ്റ് പദ്ധതിയുടെ പ്രാരംഭ ചെലവ് 800 കോടി രൂപയാണ്.2024 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച പദ്ധതി, ഇന്ത്യയിലെ മികച്ച 500 കമ്പനികളില്‍ 12 മാസത്തേക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം നൽകുകയെന്നതാണ് ലക്ഷ്യം.