നിക്ഷേപ ഉടമ്പടിയിൽ ഒപ്പുവെച്ച് ഇന്ത്യയും ഉസ്ബെക്കിസ്ഥാനും

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതുവഴി ഇരു രാജ്യങ്ങളിലെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ധനമന്ത്രി നിർമല സീതാരാമനും ഉസ്‌ബെക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഖോജയേവ് ജംഷിദ് അബ്ദുഖാകിമോവും ഈ കരാറിൽ ഒപ്പുവെച്ചു.
ഉടമ്പടിയുടെ ഭാഗമായി, ഇന്ത്യയിലെ ഉസ്‌ബെക്കിസ്ഥാൻ നിക്ഷേപകർക്കും ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യൻ നിക്ഷേപകർക്കും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഈ കരാർ നിക്ഷേപ മേഖലയിൽ വിവേചനമില്ലായ്മ ഉറപ്പാക്കുകയും, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു.ഇരു രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും സുസ്ഥിരമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഈ ഉടമ്പടി ലക്ഷ്യമിടുന്നത്. ഇതുവഴി ബിസിനസുകൾക്കും സമ്പദ് വ്യവസ്ഥകൾക്കും ഉഭയകക്ഷി പ്രയോജനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
2000 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് വരെ ഇന്ത്യയിൽ നിന്ന് ഉസ്‌ബെക്കിസ്ഥാൻ ലഭിച്ച നിക്ഷേപം ഏകദേശം 20 മില്യൺ ഡോളറാണ്. ഇന്ത്യൻ കമ്പനികൾ ഫാർമസ്യൂട്ടിക്കൽസ്, അമ്യൂസ്മെന്റ് പാർക്കുകൾ, ഓട്ടോമൊബൈൽ ഘടകങ്ങൾ, ഹോസ്പിറ്റാലിറ്റി വ്യവസായം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.