എയര്‍ടെല്ലിന്റെ എഐ ടൂള്‍ വമ്പന്‍ വിജയം; ആദ്യ ദിവസം കണ്ടെത്തിയത് 11.5 കോടി സ്‌പാം കോളുകളും 36 ലക്ഷം സ്‌പാം മെസേജുകളും

ദില്ലി: ഭാരതി എയര്‍ടെല്‍ പുറത്തിറക്കിയ എഐ ടൂള്‍ സ്‌പാം കോളുകളും മെസേജുകളും തിരിച്ചറിയുന്നതിൽ ആദ്യ ദിനം തന്നെ വലിയ വിജയം കൈവരിച്ചു. 2024 സെപ്റ്റംബര്‍ 26, വ്യാഴാഴ്ച ടൂള്‍ ആദ്യമായി സജീവമായപ്പോള്‍ 115 മില്യണ്‍ (11.5 കോടി) സ്‌പാം കോളുകളും 3.6 മില്യണ്‍ (36 ലക്ഷം) സ്‌പാം മെസേജുകളും തിരിച്ചറിയുകയായിരുന്നുവെന്ന് ദി മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ എഐ സാങ്കേതിക വിദ്യ എയര്‍ടെല്‍ സിം ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ പ്രാഥമികമായി ലഭ്യമാക്കിയത്. എന്നാല്‍ ഭാവിയില്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഇത് വിപുലീകരിക്കുമെന്നും, അതിനാല്‍ സ്‌പാം തിരിച്ചറിയുന്ന കേസുകളുടെ എണ്ണം കൂടി വരാനാണ് സാധ്യതയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സ്വീഡിഷ് ആപ്പായ ട്രൂകോളറിന് ബദലായി ഈ ടൂള്‍ സ്പാം കോളുകളെയും എസ്എംഎസുകളെയും തത്സമയത്തില്‍ ഉപയോക്താക്കളെ അറിയിക്കുന്നു. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം സൗജന്യമായി ലഭ്യമാക്കും, കൂടാതെ, ഇതിന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, സെറ്റിംഗില്‍ മാറ്റം വരുത്തുകയോ ആവശ്യമില്ല. മൊബൈല്‍ സേവന ദാതാക്കള്‍ സ്‌പാം തടയാനുള്ള കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടിരുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ടെല്‍ ഈ എഐ ടൂള്‍ അവതരിപ്പിച്ചത്. ബിഎസ്എന്‍എല്‍ പോലുള്ള മറ്റ് ടെലികോം കമ്പനികളും സമാനമായ എഐ ടൂളുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.