കെ.എസ്.ആര്‍.ടി.സി 24 മണിക്കൂര്‍ അടിയന്തര മെഡിക്കല്‍ സേവനം: ആദ്യ ഘട്ടത്തില്‍ 14 ഡിപ്പോകള്‍ കേന്ദ്രീകരിച്ച്

പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അടിയന്തരമായ മെഡിക്കല്‍ സേവനം നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സി, സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ (SOEM) 14 ഡിപ്പോകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നു. എല്ലാ വിധത്തിലുള്ള അടിയന്തരങ്ങളെയും, പ്രത്യേകിച്ച് ജെറിയാട്രിക് രോഗികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ യൂണിറ്റുകൾ കാര്യക്ഷമമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കാസര്‍കോട്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തൃശൂര്‍ ഡിപ്പോകളില്‍ ഈ സൗകര്യം ലഭ്യമാക്കുമെന്നും, കൂടാതെ ഭാവിയിൽ മറ്റ് സ്റ്റേഷനുകളിലേക്ക് ഇത് വിപുലീകരിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു.ഇതുകൂടാതെ, കെ.എസ്.ആര്‍.ടി.സി, ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും ഭക്ഷണശാലകളും തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി 14 ഡിപ്പോകളിൽ സ്ഥലം കണ്ടെത്തിയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.