വ്യോമയാന രംഗത്ത് സാന്നിധ്യമറിയിക്കാൻ അദാനി, ബോംബാര്‍ഡിയെര്‍ സി.ഇ.ഒയുമായി ചര്‍ച്ച നടത്തി

വ്യോമയാന മേഖലയിലെ ശക്തമായ സാന്നിധ്യം ലക്ഷ്യമിട്ട് ഗൗതം അദാനി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് സൂചന. ലോകത്തിലെ പ്രമുഖ എയര്‍ക്രാഫ്റ്റ്, ട്രെയിന്‍ നിര്‍മാണ കമ്പനികളിലൊന്നായ ബോംബാര്‍ഡിയെറിന്റെ സി.ഇ.ഒ എറിക് മാര്‍ട്ടെലുമായി അദാനി നടത്തിയ ചർച്ചയിലാണ് ഈ അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്.2019ല്‍ രൂപീകരിച്ച അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (AAHL) വഴി, ഗ്രൂപ്പ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ സജീവ സാന്നിധ്യമാണ്. തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, മംഗളൂരു, ജയ്പൂര്‍, ലക്‌നൗ, ഗുവഹാത്തി, നവി മുംബൈ എന്നീ എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് ഉത്തരവാദിത്വം അദാനി കമ്പനിക്കാണ്.അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസ് എന്ന കമ്പനിയിലൂടെ പ്രതിരോധ, വ്യോമയാന മേഖലകളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. കാനഡ ആസ്ഥാനമായ ബോംബാര്‍ഡിയെറുമായി കൂട്ടുകെട്ടിലൂടെ പുതിയ വ്യവസായ സാധ്യതകള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സൂചന. വിമാന നിര്‍മാണം, അറ്റകുറ്റപ്പണി, പ്രദേശീയ ഓപ്പറേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഗ്രൂപ്പ് താത്പര്യം കാണിക്കുന്നുവോ എന്ന് വ്യക്തമല്ല.കഴിഞ്ഞ മാസം വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു, ഇന്ത്യയിൽ പ്രാദേശികമായി ഓപ്പറേഷന്‍ സൗകര്യങ്ങളും അറ്റകുറ്റപ്പണിയും വികസിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ജി.എസ്.ടി അടക്കം ലളിതമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോംബാര്‍ഡയെര്‍
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോംബാര്‍ഡിയെര്‍, ബിസിനസ് ജെറ്റ് ഉള്‍പ്പെടെയുള്ള എയര്‍ക്രാഫ്റ്റ് നിര്‍മിക്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ്. 1942-ല്‍ സ്ഥാപിതമായ കമ്പനി, 2023-ല്‍ മാത്രം 138 ബിസിനസ് ജെറ്റുകള്‍ നിര്‍മിച്ച് കൈമാറി. 18,000-ത്തിലധികം ജീവനക്കാരാണ് കമ്പനിയിലുണ്ടായിരിക്കുന്നത്.