ഹൈദരാബാദിൽ 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്

ഹൈദരാബാദിൽ നിക്ഷേപ കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയാതായി പരാതി. ഹൈദരാബാദിലെ ഡി കെ ഇസഡ് ടെക്‌നോളജീസ് എന്ന കമ്പനി ഏകദേശം 18,000 നിക്ഷേപകരിൽ നിന്ന് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 8 മുതൽ 12 ശതമാനം വരെ വാർഷിക റിട്ടേൺ ഉയർന്ന പലിശ നിരക്ക് എന്നിവ വാഗ്ദാനം ചെയ്താണ് ജനങ്ങളെ നിക്ഷേപത്തിലേക്ക് ആകർഷിച്ചിട്ടുള്ളത്. എന്നാൽ ഈ വാഗ്ദാനങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈദരാബാദ് പോലീസിന്റെ സെൻട്രൽ ക്രൈം സ്റ്റേഷൻ (സി.സി.എസ്) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുകാരെ പിടികൂടാൻ സി സി എസ് എട്ട് ടീമുകളെ രൂപീകരിച്ചു. കൂടാതെ ഹൈദരാബാദ് പോലീസിന്റെ ഇ ഒ ഡബ്ല്യുയിലും (ഇക്കണോമിക് ഒഫൻസസ് വിങ്) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ഏകദേശം 70 പേർ ആണ് പരാതി നൽകിയത്. എന്നാൽ, കൂടുതൽ പേർ തട്ടിപ്പിന് ഇരയായതായും സംശയിക്കുന്നു. ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം നൽകുന്ന നിക്ഷേപങ്ങളെ കുറിച്ചുള്ള പല പരസ്യങ്ങളും ഇന്ന് കാണാം. എന്നാൽ, ഇത്തരം സ്ഥാപനങ്ങളെ അന്ധമായി വിശ്വസിക്കരുത്. നിങ്ങളുടെ പണം സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം നിക്ഷേപിക്കുക. കൂടാതെ നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്ഥാപനത്തെക്കുറിച്ച് നന്നായി അന്വേഷിക്കുകയും വേണം. കൂടാതെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായവർ ഉടൻ തന്നെ പോലീസിൽ പരാതി നൽകണം.