June 8, 2025

പഞ്ചസാര കയറ്റുമതി നിരോധനം നീളാൻ സാധ്യത

0
images (1) (9)

പ്രാദേശിക വിതരണവും എത്തനോൾ ഉൽപാദനവും വർധിപ്പിക്കാൻ പഞ്ചസാര കയറ്റുമതി നിരോധനം നീട്ടാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. കരിമ്പ് ഉൽപാദനം കുറയാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് രണ്ടാം വർഷത്തെയും പഞ്ചസാര കയറ്റുമതി നിയന്ത്രണം തുടരുമെന്നത്. ജൈവ ഇന്ധനത്തിന്റെ ലഭ്യത വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പഞ്ചസാര മില്ലുകളിൽ നിന്ന് എണ്ണ കമ്പനികൾക്ക് എത്തനോൾ വാങ്ങുന്നതിന് ഉയർന്ന നിരക്ക് നിശ്ചയിക്കുന്നതിലും സർക്കാർ ആലോചിക്കുന്നു.ലോക വിപണിയിൽ ഇന്ത്യയുടെ അഭാവം പഞ്ചസാര വിതരണത്തെ ഗൗരവമായി ബാധിക്കാനാണ് സാധ്യത. ഇതോടെ ന്യൂയോർക്ക്, ലണ്ടൻ ബെഞ്ച്മാർക്ക് വിലകൾ ഉയരും. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ വരൾച്ച മൂലം ബ്രസീലിന്റെ പഞ്ചസാര വിതരണത്തിൽ കുറവ് പ്രതീക്ഷിക്കപ്പെടുന്നു, ഇത് അന്താരാഷ്ട്ര വിപണിയിൽ വില കൂടി ഉയരാൻ കാരണമാകും.പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റിയതിന് ശേഷം ഇന്ത്യയുടെ മുൻഗണന എത്തനോൾ മിശ്രിത നിർമ്മാണത്തിലായിരിക്കും. ഇത് കാര്യക്ഷമമായി നടപ്പാക്കാൻ കൂടുതൽ കരിമ്പ് ആവശ്യമാണ്. കാർബൺ ഉൽപാദനം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിലൂടെ 2025-26 കാലയളവിൽ ഗ്യാസ്‌ളിനിൽ എത്തനോൾ വിഹിതം 13-14 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ പഞ്ചസാര മില്ലുകൾ, ഈ.ഐ.ഡി.-പാരി, ബല്‍റാംപൂര്‍ ചിനി മില്‍സ്, ശ്രീ രേണുക, ബജാജ് ഹിന്ദുസ്ഥാന്‍, ദ്വാരികേഷ് ഷുഗര്‍ എന്നിവയ്ക്ക് അടുത്തിടെ എത്തനോൾ ഉൽപാദന ശേഷി വർധിപ്പിച്ചിട്ടുണ്ട്.നവംബർ മുതൽ ആരംഭിക്കുന്ന പുതിയ വിപണന സീസണിൽ, എത്തനോൾ സംഭരണ വില 5 ശതമാനത്തിലധികം ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ പഞ്ചസാര മില്ലുകളെ നവംബറിൽ ആരംഭിക്കുന്ന എത്തനോൾ ഉൽപാദനത്തിന് കരിമ്പ് ജ്യൂസ് അല്ലെങ്കിൽ സിറപ്പ് ഉപയോഗിക്കാൻ അനുവദിക്കും. പഞ്ചസാര കയറ്റുമതി നിരോധനം നീട്ടാനും, ആഭ്യന്തര എത്തനോൾ വില ഉയർത്താനും ഉള്ള പദ്ധതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുള്ളതായി സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *